കോട്ടയം . സാരിത്തുമ്പ് എടുത്ത് കുത്തി ഇരുകൈയും വടത്തിൽ ചേർത്ത് പിടിച്ച് കളക്ടർ പി കെ ജയശ്രീ. തൊട്ടുപിന്നിൽ ജില്ലാ പൊലീസ് മേധാവി ഡി ശില്പ. മറുതലയ്ക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മിയും കൂട്ടരും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലുള്ള പോര് പുതിയ കഥയല്ലെങ്കിലും സകല അടിയും തടയും പഠിച്ചെത്തിയ വനിതാ ജനപ്രതിനിധികളുടെ കൈക്കരുത്തിന് മുന്നിൽ ഉദ്യോഗസ്ഥർ അടിപതറി. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷകത്തോട് അനുബന്ധിച്ച് നടത്തിയ സൗഹൃദ വടംവലി മത്സരമാണ് വാശിയേറിയ പോരാട്ടത്തിന് വേദിയായത്.
തിരുനക്കര മൈതാനത്തായിരുന്നു പോരാട്ടം. ട്രെയിനിംഗ് ക്യാമ്പിൽ പഠിച്ച സകല ട്രിക്കുകളും ജില്ലാ പൊലീസ് മേധാവി ഒപ്പമുള്ളവർക്ക് പറഞ്ഞു കൊടുത്തു. തങ്ങളിതെത്ര കണ്ടതായെന്ന മട്ടിലായിരുന്നു വനിതാ ജനപ്രതിനിധികൾ. ടോസ് ചെയ്ത് സി കെ ആശ എം എൽ എ വിസിൽ മുഴക്കി. നിർമലാ ജിമ്മിയും കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിലും തുടങ്ങി നഗരസഭാ ചെയർപേഴ്സണും അടങ്ങുന്ന ടീമിന്റെ വലിയിൽ വനിതാവകുപ്പ് മേധാവികൾ പരാജയത്തിന്റെ കയ്പ്പുനീര് കുടിച്ചു. ജനപ്രതിനിധികൾക്ക് സമ്മാനമായി കിട്ടിയ പഴക്കുല സ്നേഹത്തോടെ കളക്ടർക്കും കൂട്ടർക്കും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |