പത്തനംതിട്ട : കിലോമീറ്ററുകളൊന്നും പി.കെ.സുകുമാരന് വിഷയമല്ല. എൺപത്തിയെട്ടാം വയസിലും വിപ്ലവാവേശത്തോടെ യുവത്വത്തിന്റെ സമ്മേളനനഗരിയിൽ സുകുമാരനുണ്ട്. എല്ലാ പാർട്ടി പരിപാടികളിലും കാൽനടയായി നടന്ന് എത്തുന്ന ഇദ്ദേഹം കണ്ണൂരിലെ പാർട്ടി കോൺഗ്രസിലും പങ്കെടുത്തിരുന്നു. ഇപ്പോൾ പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയിലാണ്. മാവേലിക്കര സ്വദേശിയായ സുകുമാരന് സ്വന്തമെന്ന് പറയാൻ ഒരു സഹോദരി മാത്രമാണുള്ളത്. വീട്ടിലേക്ക് പോകുന്നത് കുറവാണെന്ന് അദ്ദേഹം തന്നെ പറയുന്നു. കാരണം വേറൊന്നുമല്ല. വീട്ടുകാർ മൊത്തം കോൺഗ്രസുകാരാണ്. അതുകൊണ്ട് അങ്ങോട്ട് പോകാനേ ഇഷ്ടമില്ല. ചെറുപ്പംമുതൽ പാർട്ടിയോട് അഭിനിവേശം ഉണ്ട്. എല്ലാസമ്മേളനങ്ങളിലും പോകണമെന്നാണ് ആഗ്രഹം. എല്ലായിടത്തും സുഹൃത്ത് വലയങ്ങളുണ്ട്. മിക്കവാറും സമ്മേളനത്തിന് ശേഷം ഈ സുഹൃത്തുക്കളെ കാണാനായി പോകും. ചിലപ്പോൾ കടത്തിണ്ണയിൽ ഉറങ്ങും. ജില്ലാ സമ്മേളനങ്ങളിലടക്കം പങ്കെടുക്കും. പാർട്ടിക്കാർക്കെല്ലാം സുകുമാരൻ ചിരപരിചിതനാണ്. സമ്മേളനങ്ങൾ ആഘോഷവും സന്തോഷവുമാണെന്ന് ചിരിച്ചുകൊണ്ട് പറയുന്നു ഇൗ സഖാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |