കലയിലെ കഴിവുകൾ മിനുക്കാൻ ജില്ലകൾ തോറും അക്കാഡമികൾ
കൊച്ചി: യുവ കലാകാരന്മാരുടെ കഴിവുകൾ ലോകോത്തരമാക്കാൻ ഇനി എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ അക്കാഡമികൾ വരും. കേരള ലളിതകലാ അക്കാഡമിയാണ് ചുക്കാൻ പിടിക്കുക. ആദ്യത്തേത് തിരുവനന്തപുരം കിളിമാനൂരിലെ രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ തുറക്കും. എറണാകുളത്തും കോഴിക്കോടും ഉടനുണ്ടാകും; മറ്റ് ജില്ലകളിൽ ഈ വർഷത്തിനകവും.
പൊതു-സ്വകാര്യ പങ്കളിത്തത്തിലാണ് നടത്തിപ്പ്. ലളിതകലാ അക്കാഡമിക്കുള്ള സർക്കാർ ഫണ്ടിൽനിന്ന് ഇതിന് ഫണ്ടും വകയിരുത്തി. ഈ വർഷത്തെ അക്കാഡമിയുടെ ദൃശ്യകലാ പുരസ്കാരം നേടിയ അഞ്ച് പേർക്കാണ് ആദ്യ അക്കാഡമിയിൽ പ്രവേശനം. വിദേശികളും സ്വദേശികളുമായ കലാകാന്മാർ ക്ലാസുകളെടുക്കും.
മട്ടാഞ്ചേരിപ്പെരുമ
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലാകും റെസിഡൻഷ്യൽ അക്കാഡമികൾ. ചെയർമാനുൾപ്പെടുന്ന സമിതി സ്ഥലംകണ്ടെത്തും. എറണാകുളത്ത് മട്ടാഞ്ചേരിക്കാണ് പരിഗണന.
പരിശീലനകാലം
തുടക്കത്തിൽ പരിശീലനം മൂന്നുമാസം. പിന്നീടത് ആറുമാസമായും ഒരുവർഷമായും ഉയർത്തും.
സൃഷ്ടികൾ വെബ്‌സൈറ്റിൽ
കലാപ്രദർശനത്തിനായി ലളിതകലാ അക്കാഡമി രൂപീകരിച്ച കൗണ്ടനൻസ് ഒഫ് കണ്ടംപററി ആർട്ട് എന്ന വെബ്‌സൈറ്റ് 25ന് മന്ത്രി സജി ചെറിയാൻ ലോഞ്ച് ചെയ്യും. ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികളുടെ സൃഷ്ടികൾ സൈറ്റിൽ പ്രദർശിപ്പിക്കാം. മറ്റ് കലാകാരന്മാരുടെ ചിത്രങ്ങളും ശില്പങ്ങളും ന്യൂ മീഡിയ ആർട്ടുകളും ഉൾപ്പെടുത്തും.
''കേരളത്തിൽ മികവുള്ള നിരവധി കലാകാന്മാരുണ്ട്. എല്ലാവരെയും ലോകശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം""
മുരളി ചീരോത്ത്,
ചെയർമാൻ,
കേരള ലളിതകലാ അക്കാഡമി
അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
എസ്.സുധയദാസ്
ആർ.ബി.ഷിജിത്
രാഹുൽ ബാലകൃഷ്ണൻ
കെ.കെ.ജയേഷ്
സ്മിത എം.ബാബു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |