തിരുവനന്തപുരം: കഴക്കൂട്ടം സ്റ്റേഷൻ കടവ് ഭാഗത്തു നിന്ന് നാടൻ ബോബുകൾ കണ്ടെത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് പിടികൂടി. ആറ്റിപ്ര പൗണ്ട് കടവ്, സ്റ്റേഷൻ കടവ് ചുള്ളയിൽ വീട്ടിൽ ഷാജികുമാർ എന്ന സായികുമാറിനെയാണ് (31) സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയോടെ കഴക്കൂട്ടം റെയിൽവേസ്റ്റേഷന് സമീപമാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവേ സംരക്ഷണ സേനയാണ് സംശയാസ്പദമായ രീതിയിൽ റെയിൽവേ ട്രാക്കിന് സമീപം നാല് പേരെ കണ്ടത്.
സമീപത്തെ ഉത്സവത്തിനിടെയുണ്ടായ അടിപിടിയെ തുടർന്ന് എതിരാളികളെ ആക്രമിക്കാൻ ബോംബ് നിർമ്മിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു, തുർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സന്തോഷ്, സുൾഫി, ഷാജഹാൻ, നാസിർ റഹ്മാൻ, ഷാജഹാൻ എന്നിവരെ അപ്പോൾത്തന്നെ പിടികൂടി. കൂട്ടാളികൾ പിടിയിലായതിനെ തുടർന്ന് ഒളിവിൽ പോയ ഒന്നാം പ്രതി സായികുമാറിനെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് തഞ്ചാവൂർ പട്ടുകോട്ട എന്ന സ്ഥലത്ത് നിന്നാണ് പിടികൂടിയത്.
ഇയാൾക്കെതിരെ ഒരു കൊലപാതക കേസ് ഉൾപ്പെടെ കഴക്കൂട്ടം, തുമ്പ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി കേസുകളുണ്ട്. തുമ്പ എസ്.എച്ച്.ഒ ശിവകുമാർ, സി.പി.ഒമാരായ അൻസിൽ, മനു, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |