ചെറുവത്തൂർ: ഷവർമ്മ കഴിച്ചതിനെ തുടർന്ന് വിഷാംശം അകത്ത് ചെന്ന് മരിച്ച പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞു ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയ ദേവനന്ദയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വിദ്യാർത്ഥിനി പഠിച്ച വിദ്യാലയമായ കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിച്ചത്.
പിഞ്ചോമനയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ സഹപാഠികൾ, അദ്ധ്യാപകർ, നാട്ടുകാർ, രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ ഉൾപ്പെടെ ആയിരങ്ങൾ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. വിഷം വാങ്ങി കഴിച്ചു ജീവൻ വെടിയേണ്ടിവന്ന കുഞ്ഞിന്റെ ചേതനയറ്റ ശരീരം ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും സ്‌കൂൾ അങ്കണത്തിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ഒരുമിച്ചു പഠിച്ചവരുടെയും മറ്റു കുട്ടികളുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എ മാരായ എം.രാജഗോപാലൻ, ടി.ഐ. മധുസൂദനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. വത്സല, മാധവൻ മണിയറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി. പ്രമീള, എ. വി. ലേജു, വി.വി. ഉത്തമൻ, മുതിർന്ന സി .പി .എം നേതാവ് കെ. നാരായണൻ, കോൺഗ്രസ് നേതാവ് കരിമ്പിൽ കൃഷ്ണൻ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി .ഐ. ടി .യു ജില്ലാ പ്രസിഡന്റ് ടി വി വിനോദ്, എൻ സി പി ജില്ലാ പ്രസിഡന്റ് രവി കുളങ്ങര തുടങ്ങി നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് അമ്മ പ്രസന്നയുടെ വെള്ളൂരിലെ തറവാട് വീട്ടിലെത്തിച്ച ശേഷം സംസ്‌ക്കാര ചടങ്ങുകൾ നടത്തി. മാസങ്ങൾക്ക് മുമ്പ് അച്ഛൻ നാരായണന്റെ മരണം സൃഷ്ടിച്ച ആഘാതം താങ്ങാനാവാതെ ബന്ധുവീട്ടിൽ താമസിച്ചാണ് ദേവനന്ദ പഠിച്ചിരുന്നത്. ചെറുവത്തൂരിലെ പാരലൽ കോളേജിൽ പ്ലസ് വൺ ട്യൂഷന് ചേരാനുള്ള കുട്ടിയുടെ യാത്ര അന്ത്യയാത്രയാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |