തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി നാളെ. കെട്ടിലും പകിട്ടിലും ഒട്ടേറെ പരിഷ്‌കാരം വരുത്തിയാണ് ഇക്കുറി താലപ്പൊലി ആഘോഷം. പടിഞ്ഞാറ്റുമുറി, കിഴക്കുമുറി, പാമ്പാടി എന്നീ ദേശങ്ങൾ ചേർന്നാണ് മേടത്തിലെ അവസാന ഞായറാഴ്ച തട്ടകത്തമ്മയ്ക്ക് താലപ്പൊലിയുമായി എത്തുന്നത്.
ഓരോ ദേശങ്ങൾ വന്ന് കാവിലേക്ക് ഇറങ്ങുന്ന പതിവുമാറ്റി 20 ആനകൾ നിരക്കുന്ന കൂട്ടിഎഴുന്നള്ളപ്പിനും താലപ്പൊലിപ്പാറ വേദിയാകും. ഗുരുവായൂർ നന്ദൻ പടിഞ്ഞാറ്റുമുറിക്കും മംഗലാംകുന്ന് അയ്യപ്പൻ കിഴക്കുമുറി ദേശത്തിനും പുതുപ്പള്ളി കേശവൻ പാമ്പാടിക്കുമായി തിടമ്പേന്തും. ചോറ്റാനിക്കര നന്ദപ്പമാരാർ പടിഞ്ഞാറ്റുമുറിക്കും കുനിശ്ശേരി അനിയൻ മാരാർ കിഴക്കുമുറിക്കും ചോറ്റാനിക്കര സുഭാഷ് മാരാർ പാമ്പാടി ദേശത്തിനും വാദ്യ പ്രമാണിമാരാകും.
കുണ്ടന്നൂർ സുന്ദരാക്ഷൻ പടിഞ്ഞാറ്റുമുറിക്കും ദേശമംഗലം സുരേന്ദ്രൻ കിഴക്കുമുറി ദേശത്തിനും പാമ്പാടി ദേശത്തിനായി സ്റ്റിബിൻ സ്റ്റീഫൻ ചാലക്കുടിയും വെടിക്കെട്ട് സജ്ജീകരണത്തിന് നേതൃത്വം നൽകും. ഇന്ന് ഉച്ചയ്ക്കുശേഷം വിവിധ ദേശങ്ങളുടെയും ആഘോഷക്കമ്മിറ്റികളുടേതുമായ വിവിധ കലാപരിപാടികൾ തിരുവില്വാമലയിൽ അരങ്ങേറും. പൂതൻ, തിറ, നായാടി തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടെ അവിസ്മരണീയ പ്രകടനങ്ങൾ ഇന്നു തിരുവില്വാമലയിലെ ഗ്രാമവീഥിയിലൂടെയും അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |