പത്തനംതിട്ട : ജില്ലയിൽ ആയിരം കടന്ന് പാചക വാതക വില. 960 ആയിരുന്ന പാചകവാതക വില ഉയർന്ന് 1010 ആയി. കഴിഞ്ഞ മാർച്ച് 22ന് 910 ൽ നിന്ന് വർദ്ധിച്ച് 960ൽ എത്തുകയായിരുന്നു. 2021 ഒക്ടോബറിൽ വില കൂടിയതിന് ശേഷം കഴിഞ്ഞ മാർച്ചിൽ അൻപത് രൂപ കൂടുകയായിരുന്നു. മുമ്പ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് വില കൂടിയിരുന്നു.
സബ് സിഡിയില്ലാതെ പാചക വാതക സിലിണ്ടറിന് വില ആയിരം കടക്കുന്നത് അത് ആദ്യമായാണ്. ഗ്യാസ് വീട്ടിലെത്തിക്കാനും അധിക ചെലവാകും. സാധാരണക്കാരായ ജനങ്ങൾക്ക് ഇത് വലിയ ബുദ്ധിമുട്ടാകും വരുത്തിവയ്ക്കുക. കൂലിപ്പണിക്കാരന്റെ രണ്ട് ദിവസത്തെ കൂലി മുഴുവനായി ചെലവഴിച്ചാൽ മാത്രമേ ഒരു ഗ്യാസ് സിലിണ്ടർ വാങ്ങി ഉപയോഗിക്കാൻ കഴിയു. യുക്രൈൻ യുദ്ധവും തുടർന്നുണ്ടായ സാഹചര്യങ്ങളുമാണ് വില വർദ്ധിക്കാൻ കാരണമെന്ന് ഏജൻസികൾ പറയുന്നു. ഇന്ധനവില കൂടി വരുന്നതിനാൽ ഇനിയും പാചക വാതക വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ഇതോടൊപ്പം ബസ് ചാർജും മറ്റുസാധനങ്ങൾക്കും വില ഇരട്ടിയാവുകയാണ്. വാണിജ്യ സിലിണ്ടറിന് വില വർദ്ധിച്ച് 2355 രൂപ ആയിരുന്നു. ഇതോടൊപ്പം ഭക്ഷണ സാധനങ്ങളുടെ വിലയും വർദ്ധിക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
വിറക് തേടി വീട്ടമ്മമാർ
പാചകവാതക വില കൂടിയതോടെ വിറകിന് ആവശ്യക്കാരേറുകയാണ്. അത്യാവശ്യം വേണ്ട ആഹാരങ്ങൾ മാത്രമാണ് ഗ്യാസിൽ പാചകം ചെയ്യുന്നത്. ചോറും മറ്റ് കറികളുമൊക്കെ വിറകടുപ്പിൽ തന്നെ വയ്ക്കാനുള്ള ശ്രമമാണ്. ഗ്യാസിന് വില കൂടിയതോടെ വിറകിനും വില വർദ്ധിച്ചിരിക്കുകയാണ്. മുമ്പ് ഒരു കെട്ടിന് നൂറ് രൂപ എന്നത് ഇപ്പോൾ നൂറ്റമ്പത് മുതൽ മുന്നൂറ് രൂപ വരെയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |