കോട്ടയം. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ സംരംഭകരുടെ ബിസിനസ് ആശയങ്ങളെ സൃഷ്ടിപരമായി പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടുള്ള മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്നൊവേഷൻ ഫൗണ്ടേഷൻ പ്രവർത്തന സജ്ജമായി. ഇന്ന് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഫൗണ്ടേഷനു കീഴിൽ സജീകരിച്ചിട്ടുള്ള ഹബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സഹകരണ മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷനായിരിക്കും.
സംരംഭങ്ങളുടെ സ്വഭാവം, ഉപയോഗിക്കുന്ന സാങ്കേതികത തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സാങ്കേതികവും, സാമ്പത്തികവും, പ്രൊഫഷണലുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കഴിയുന്ന വിവിധ ബിസിനസ് രൂപകല്പനാ സെല്ലുകളാണ് (ഇൻകുബേഷൻസ്) ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുക. ബസിനസ് സംബന്ധിച്ച നൂതനാശയങ്ങൾ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഫൗണ്ടേഷനുമായി പങ്കുവയ്ക്കാനും അനുയോജ്യമായ സംരംഭകരിലൂടെ അത്തരം ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിച്ച് ലാഭകരമായി വളർത്തിയെടുക്കാനും ഫൗണ്ടേഷൻ മുൻകൈയെടുക്കും. നവീന ആശയങ്ങളുമായി വരുന്ന ഗവേഷകരെയും പുതിയ വ്യാപാരമേഖലകൾ തേടുന്ന സംരംഭകരെയും ഒരേ സമയം ചേർത്തു നിർത്തുന്നതിനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.
ബിസിനസ് രംഗത്ത് ഏറെ പ്രചാരമുള്ള സങ്കേതങ്ങളായ മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് ഒഫ് തിംഗ്‌സ്, മൊബൈൽ ആന്റ് വെബ് ആപ്ലിക്കേഷൻസ് തുടങ്ങിയ വിഷയങ്ങളിലെല്ലാം സംരംഭകർക്ക് വിദഗ്ധ മാർഗനിർദ്ദേശം ലഭിക്കുന്നതിന് ഇവിടെ സൗകര്യമുണ്ടാകും. കൂടാതെ, ഓട്ടോമൊബൈൽ, റോബോട്ടിക്‌സ്, നാനോ സാങ്കേതിക വിദ്യ, ബയോ ഇൻഫർമാറ്റിക്‌സ്, ഡ്രഗ് ഡിസൈൻ തുടങ്ങിയവയുടെ സംരംഭകത്വ മേഖലയിലെ സാദ്ധ്യതകളെ സംബന്ധിച്ചും മാർഗനിർദ്ദേശം തേടാം.
വൈസ് ചാൻസലർ ഡോ. സാബു തോമസ് പറയുന്നു.
അക്കാഡമിക് ഗവേഷണ മേഖലയിൽ നിന്നുള്ള പുത്തൻ ആശങ്ങളെ ഉത്പാദനവ്യാപാര മേഖലകളുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുക വഴി അതിനൂതനങ്ങളായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിനും കൂടുതൽ ആളുകളെ സംരംഭകത്വമേഖലയിലേക്ക് ആകർഷിക്കുന്നതിനും ഫൗണ്ടേഷന് കഴിയുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആർ.യു.എസ് എ. 2.0 പദ്ധതിയുടെ ആദ്യഘട്ടമായി 7.5 കോടി രൂപ ചെലവഴിച്ച് എം.ജി.യു. ഇന്നൊവേഷൻ ഫൗണ്ടേഷൻ എന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |