വെള്ളറട: ഭരണിയിൽ കൃത്രിമമായി വിരിയിച്ച 50 മൂർഖൻ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറി. ഉണ്ടൻകോട് സ്വദേശി അജേഷ് ലാലാണ് പാമ്പിൻ കുഞ്ഞുങ്ങളെ വിരിയിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഉണ്ടൻകോട് കുളത്തിനുസമീപം റിട്ട. ആർമി ഉദ്യോഗസ്ഥൻ ജയന്റെ പറമ്പിലെ മാളത്തിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയപ്പോഴാണ് മുട്ടകൾ ലഭിച്ചത്.
മാളത്തിൽ വേറേയും രണ്ട് പാമ്പുകളുണ്ടെന്ന് പരിസരവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും 53 മുട്ടകൾ മാത്രമാണ് ലഭിച്ചത്. ഇതിൽ മൂന്നെണ്ണം കേടായിരുന്നു. പിടികൂടിയ പാമ്പിനെ അന്നുതന്നെ വനം വകുപ്പിന് കൈമാറി.
ഇതുവരെ പന്ത്രണ്ടായിരത്തിലധികം പാമ്പുകളെ പിടികൂടിയിള്ള അജേഷ് ലാൽ വനംവകുപ്പിന്റെ അംഗീകാരമുള്ള പാമ്പുപിടിത്തക്കാരനാണ്. പൂജപ്പുര സ്നേക്ക് പാർക്കിലും വനംവകുപ്പിലും താത്‌കാലിക കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്നു. കരാർ കാലാവധി കഴിഞ്ഞതോടെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇപ്പോൾ തിരുവനന്തപുരം ജോസ്കോ ഗാനമേള ഗ്രൂപ്പിൽ ഗിറ്റാറിസ്റ്റാണ്. ഇതിനിടയിലാണ് പാമ്പ് പിടിത്തവും പാമ്പുകളുടെ സംരക്ഷണവും നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |