കണ്ണൂർ: മയക്കുമരുന്ന് കേസുകളിൽ പ്രതികളായ സ്ഥിരം ശല്യക്കാർക്കെതിരെ കാപ്പ ചുമത്താൻ കണ്ണൂർ പൊലീസ് ഒരുങ്ങുന്നു. മയക്കുമരുന്നിന്റെ ഹബ്ബായി കണ്ണൂർ മാറുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
എ.എസ്.പി വിജയ്ഭാസ്‌കർ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ നഗരത്തിൽ മാത്രമല്ല പ്രാന്തപ്രദേശങ്ങളിലും ചെറുതും വലുതുമായ മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടുകിലോ എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിലായതിനു ശേഷം വൻകിട വ്യാപാരങ്ങൾ നടക്കുന്നതായി വിവരമില്ലെങ്കിലും മയക്കുമരുന്ന് മാഫിയ ഇപ്പോഴും പത്തിതാഴ്ത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായ കൊറ്റാളി സ്വദേശി സുഗീഷ്(27) കുണ്ടൻചാലിൽ ഇടച്ചേരി വീട്ടിൽജിതിൻ റാം(23) എന്നിവരെ ചോദ്യം ചെയ്തപ്പോൾ കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങൾക്ക് അന്തർസംസ്ഥാനബന്ധങ്ങളുണ്ടെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് വിൽപനയുടെ വിവരം പൊലീസിന് ചോർത്തി നൽകിയെന്ന് ആരോപിച്ചു കുണ്ടൻചാൽ സ്വദേശി അക്ഷയ്, പെരളശേരി സ്വദേശി മിഥുൻ എന്നിവരെ കഴിഞ്ഞ ഏപ്രിൽ 24ന് അക്രമിച്ച കേസിലെ നാലംഗസംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. ഹാഷിഷ് ഓയിൽ വിൽപന നടത്തുന്നതിനിടെ ഇരുവരും നേരത്തെ എക്‌സൈസ് പിടിയിലായിരുന്നു. ഇതുകൂടാതെ സുഗീഷനെതിരെ കണ്ണൂർ ടൗൺ, വളപട്ടണം സ്‌റ്റേഷനുകളിലും കേസുണ്ട്.
ഇത്തരത്തിൽ നിരവധി സംഘങ്ങൾ കണ്ണൂർ നഗരവും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം മയക്കുമരുന്ന് കേസിലെ പ്രതികൾക്കെതിരെ കാപ്പചുമത്തുന്നതിന് നീക്കമാരംഭിച്ചിട്ടുള്ളത്. ഇതുകൂടാതെ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ കൊറ്റാളി കുണ്ടംചാലിൽ ഈ മാസം 13നാണ് കൊറ്റാളിയിൽ ജനപ്രതിനിധികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണം നടത്തും.
നൈജീരിയൻ ഫ്രം ബംഗളൂരു
ബംഗളൂരുവിൽ നിന്നുമാണ് സിന്തറ്റിക്ക് മയക്കുമരുന്നുകളുൾപ്പെടെ കണ്ണൂരിലേക്ക് കടത്തുന്നത്. ടൂറിസ്റ്റ് ബസുകൾ വഴിയും ട്രെയിൻമാർഗവും മയക്കുമരുന്ന് നിർബാധം കടത്തുന്നുണ്ട്. അന്താരാഷ്ട്രബന്ധങ്ങളിലൂടെയാണ് ഇവർ എം.ഡി. എം. എയും ഹാഷിഷ് ഓയിലുമടക്കം വിപണനത്തിനായി വാങ്ങുന്നത്. ഇത്തരം സംഘങ്ങൾക്ക് ഇവ കൈമാറുന്നത് പഠനത്തിനെന്ന വ്യാജേനെ ബംഗളൂരുവിലെ വിവിധയിടങ്ങളിൽ താമസിക്കുന്ന നൈജീരിയൻ പൗരൻമാരാണ്. കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവർക്ക് ബംഗ്ളൂരിൽ നിന്ന് ഇവ എത്തിച്ചുനൽകുന്നതിന് ഏജന്റുമാരുണ്ട്. ഇവർക്ക് തങ്ങാനായി രഹസ്യഅപ്പാർട്ടുമെന്റുകളും ഫ്ളാറ്റുകളുമുണ്ട്.
എരിഞ്ഞടങ്ങുന്നു ഈയ്യാംപാറ്റകൾ
സാധാരണ കുടുംബങ്ങളിലെ യുവതി യുവാക്കൾക്ക് സിന്തറ്റിക്ക് മയക്കുമരുന്ന് നൽകി അടിമകളാക്കിയതിനു ശേഷം ഇവരെ കാരിയർമാരാക്കുകയാണ് സംഘങ്ങളുടെ രീതി.മയക്കുമരുന്ന് റാക്കറ്റിന്റെ വലയിലായവർ സൗജന്യമായി മരുന്ന് ലഭിക്കുന്നതിന് എന്തു കടുംകൈ ചെയ്യാനും പോന്ന മാനസികാവസ്ഥയിലെത്തും. പ്രൊഫഷനൽ കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പെടെ കാരിയർമാരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |