അടൂർ : അഞ്ച് നിലകളിലായി ഒരു ഡസനിലേറെ സർക്കാർ ഒാഫീസുകൾ, അതും എല്ലാം മൂന്നാം നിലമുതൽ മുകളിലേക്ക്, ഒട്ടുമിക്ക സർക്കാർ ഒാഫീസുകളും ഒരുകുടക്കീഴിലാക്കിയത് ഒരു പരിധിവരെ ജനങ്ങൾക്ക് ഉപകാരപ്രദമായി. പടിക്കെട്ടുകൾ കയറി പോകുന്നതിന് പരിഹാരമായി ലിഫ്റ്റുകളും സ്ഥാപിച്ചു. എന്നാൽ ഇൗ ലിഫ്റ്റുകൾ അടിക്കടി തകരാറിലായാലോ ?.
അടൂർ റവന്യൂ ടവറിലെ സർക്കാർ ഒാഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്ന ജനം അനുഭവിക്കുന്ന ദുരിതത്തിന്റെ പ്രധാന കാരണമാണ് ലിഫ്റ്റുകളുടെ തകർച്ച. യുവാക്കൾ പടിക്കെട്ടുകൾ നടന്നുകയറും. എന്നാൽ മദ്ധ്യവയസിന് മുകളിലെത്തിയവർക്ക് ഏക ആശ്രയം ലിഫ്റ്റുകളാണ്. പലപ്പോഴും ലിഫ്റ്റുകൾ തകരാറിലാകുന്നതോടെ ഞൊണ്ടിയും ഏന്തിയും വേണം പടിക്കെട്ടുകൾ കയറി ലക്ഷ്യ സ്ഥാനത്തെത്താൻ. ഹൗസിംഗ് ബോർഡിന്റെ ചുമതലയിലുള്ള ബഹുനില മന്ദിരത്തിന്റെ കിഴക്കും പടിഞ്ഞാറുമായാണ് ലിഫ്റ്റുകളുള്ളത്. ഇതിൽ ഏതെങ്കിലും ഒന്നു മിക്കപ്പോഴും തകരാറിലായിരിക്കും. കഴിഞ്ഞ ദിവസം പടിഞ്ഞാറുഭാഗത്തെ ലിഫ്റ്റ് ദിവസങ്ങൾക്ക് ശേഷം പ്രവർത്തനം തുടങ്ങിയപ്പോൾ കിഴക്കുഭാഗത്തെ ലിഫ്റ്റ് തകരാറിലായി. രണ്ട് ലിഫ്റ്റുകൾ വീതം ഇരു വശങ്ങളിലുമുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് ലിഫ്റ്റുകളും തകർച്ചയിലായതോടെ നൂറ് കണക്കിന് ആളുകളാണ് ദുരിതം അനുഭവിച്ചത്. ലിഫ്റ്റ് ഒാപ്പറേറ്റർമാർ പേരിന് മാത്രമാണുള്ളത്. പലപ്പോഴും ലിഫ്റ്റിൽ കയറുന്നവർ തന്നെയാണ് പ്രവർത്തനം നിയന്ത്രിക്കുന്നത്. ഇുതന്നെയാണ് പ്രവർത്തനം തടസപ്പെടുന്നതിനുള്ള പ്രധാന കാരണം. ആർ.ടി.ഒ ഒാഫീസ്, സബ് രജിസ്ട്രാർ ഒാഫീസ്, താലൂക്ക് ഒാഫീസ്, മോട്ടോർ വാഹനവകുപ്പ് ഒാഫീസ്, ഇലക്ഷൻ വിഭാഗം, ഹോമിയോ ജില്ലാ ഒാഫീസ്, ജില്ലാ ഭക്ഷ്യ സുരക്ഷാ ഒാഫീസ്, ലേബർ ഒാഫീസ്, താലൂക്ക് ഒാഫീസ്, സംസ്ഥാന നികുതിവകുപ്പിന്റെ ഒാഫീസ് തുടങ്ങി നിരവധി ഒാഫീസുകളുടെ പ്രവർത്തനം ലിഫ്റ്റിൽ കുടുങ്ങാറുണ്ട്.
ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് മതിയായ ശ്രദ്ധ പുലർത്തണം. അറ്റകുറ്റപണികൾ നടക്കുന്നു എന്ന പതിവ് പല്ലവിയാണ് അധികൃതർക്കുള്ളത്. കുറ്റമറ്റ രീതിയിൽ ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കാൻ നടപടി വേണം.
ഒ. വർഗീസ്.
പ്രസിഡന്റ്, ഒാൾ കേരള ഡോക്ക്മെന്റ് റൈറ്റേഴ്സ് ആൻഡ്
സ്ക്രൈബേഴ്സ് അസോസിയേഷൻ അടൂർ യൂണിറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |