കൊച്ചി: ഗുരുവായൂർ കണ്ണന് കദളിക്കുല നിവേദിച്ച് എ.എൻ. രാധാകൃഷ്ണനും (എൻ.ഡി.എ) തൈക്കൂടം സെന്റ് റാഫേൽസ് പള്ളിയിലെത്തി കുർബാന കഴിഞ്ഞിറങ്ങിവരോട് വോട്ടും പിന്തുണയും അഭ്യർത്ഥിച്ച് ഡോ. ജോ ജോസഫും (എൽ.ഡി.എഫ്) മഹാരാജാസ് കോളേജിലെത്തി കലാലയസ്മരണ പുതുക്കി ഉമാ തോമസും (യു.ഡി.എഫ്) ഇന്നലത്തെ മണ്ഡല പര്യടനം ഉഷാറാക്കി.
7 മണിയോടെ ദേവാലയമുറ്റത്ത് എത്തിയ ഡോ. ജോ ജോസഫ് പള്ളിപ്പറമ്പിൽ ജൈവകൃഷി ചെയ്യുന്നവർക്ക് ആശംസകൾ അർപ്പിച്ചശേഷം മണ്ഡലത്തിൽ ജൈവകൃഷി സജീവമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വാചാലനായി. പരിസരത്തെ വീടുകളിലും കടകളിലും വോട്ടഭ്യർത്ഥിച്ചു. തൈക്കൂടത്ത് മന്ത്രി ആർ.ബിന്ദുവും വോട്ടർമാരെ കണ്ട് പിന്തുണയും വോട്ടും തേടി. വ്യക്തിപ്രഭാവവും പാർട്ടിപിന്തുണയും വോട്ടായി മാറുമെന്നും വിജയം ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
പര്യടനത്തിനിടയിലും തൊഴിലിന് അവധി നൽകാതെ ഡോ.ജോ ജോസഫ് സെന്റ് ആന്റണീസ് റോഡിലെ ഡോ. ജോസഫ് മൂഴയിലിനെ പരിശോധിച്ച് മരുന്നും നിർദേശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ജനതാ ജംഗ്ഷനിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. വെണ്ണലയിലെ മരിയ സദൻ കോൺവെന്റിലെത്തി സിസ്റ്റർമാരോട് പിന്തുണ തേടി.
മഹാരാജാസിന്റെ
മുറ്റത്ത്
ഉമാ തോമസ്
പഴയ ഡിഗ്രി സുവോളജി വിദ്യാർത്ഥിയായാണ് ഉമാ തോമസ് മഹാരാജാസിൽ എത്തിയത്. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഉമാ തോമസ് പൊതുപ്രവർത്തനത്തിലേക്ക് എത്തിയത്. കോളേജ് കാലഘട്ടത്തിൽ യൂണിയൻ കൗൺസിലറായും വൈസ് ചെയർപേഴ്സണായി ജയിച്ചിട്ടുണ്ട് ഉമാ തോമസ്. പിന്നീടാണ് പി.ടി തോമസിനെ വിവാഹം ചെയ്തത്. വീണ്ടും ആ പഴയ ക്ലാസിൽ ഓർമ്മകളുമായി ഉമ അല്പനേരം ഇരുന്നു. കൂടെ മക്കളായ ഡോ. വിഷ്ണുവും, വിവേകും, മരുമകൾ ഡോ. ബിന്ദുവും ഉണ്ടായിരുന്നു. പഴയ വിദ്യാർത്ഥി നേതാവിന്റെ ഓർമ്മകളെ ഊർജമാക്കി ഉമാ തോമസ് മഹാരാജാസിൽ നിന്നും വീണ്ടും തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് നീങ്ങി. കടവന്ത്രയിലെ മാതാ നഗർ പള്ളി, സെന്റ് സെബാസ്റ്റ്യൻ പള്ളി, പാലാരിവട്ടത്തെ പെന്തക്കോസ്ത് സിറ്റി റിവൈവൽ പള്ളി എന്നീ ആരാധനാലയങ്ങളാണ് സിറ്റി റിവൈവൽ പള്ളിയിലെത്തിയ ഉമാ തോമസിനായി വിശ്വാസികൾ പ്രാർത്ഥന നടത്തി. കണ്ണൂർ ധർമ്മടത്ത് നിന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമഗ്രികളുമായി വന്ന പ്രവർത്തകരെ സന്ദർശിച്ച് അവരുടെ വാഹനം സ്വീകരിച്ചു. പ്രിയദർശിനി കലാ സാംസ്കാരിക വേദിയാണ് വാഹനവുമായി എത്തിയത്. തുടർന്ന് വൈറ്റില മണ്ഡലത്തിലെ വിവിധ കടകളും സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. ആർ.സി റോഡ്, ചെമ്പക്കര, വൈറ്റില എന്നിവിടങ്ങളിലും പര്യടനം നടത്തി. എഴുത്തുകാരൻ ജോസഫ് സൈറ്റിലയെ സന്ദർശിച്ച് അനുഗ്രഹം തേടി. മഹിളാ മന്ദിരവും സെന്റ് ജോർജ് കോൺവെന്റും കപ്പുച്ചിൻ ആശ്രമവും സന്ദർശിച്ചു അന്തേവാസികളുമായി സമയം ചെലവഴിച്ചു. കടവന്ത്ര ഈസ്റ്ററിലും, തൃക്കാക്കരയിലും നടന്ന യു.ഡി.എഫ് കൺവെൻഷനിലും പങ്കെടുത്ത സ്ഥാനാർത്ഥി രാത്രിയിൽ ചില വിവാഹ വീടുകളിലും സാന്നിദ്ധ്യമറിയിച്ച ശേഷമാണ് പര്യടനം അവസാനിപ്പിച്ചത്.
കണ്ണന് കദളിക്കുല
സമർപ്പിച്ച് എ.എൻ.
രാവിലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി കണ്ണന് കദളിക്കുല സമർപ്പിച്ച എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ 12 മണിയോടെ മണ്ഡലപര്യടനം ആരംഭിച്ചു. അന്തരിച്ച പട്ടികജാതി മോർച്ച തൃക്കാക്കര മണ്ഡലം മുൻ പ്രസിഡന്റ് നടരാജന്റ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം. വൈകിട്ട് കടവന്ത്ര എൻ.എസ്. എസ് കരയോഗത്തിന്റെ മഹിള സമാജ സംഗമത്തിലും പങ്കെടുത്ത് പിന്തുണ തേടി. മുതിർന്ന ദേശീയ സംസ്ഥാന നേതാക്കൾ ഉൾപ്പടെ വരും ദിവസങ്ങളിൽ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാകും. സർപ്രൈസ് അതിഥികളുമെത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |