പാലക്കാട്: നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ശകുന്തള ജംഗ്ഷനിൽ നിർമ്മിക്കുന്ന എസ്കലേറ്റർ നിർമ്മാണം മന്ദഗതിയിൽ. എസ്‌കലേറ്ററിനായി തൂണുകൾ സ്ഥാപിക്കുന്ന ജോലികളാണ് നിലവിൽ നടക്കുന്നത്. ഇതിനായി ജി.ബി റോഡിൽ കുഴികളെടുത്തിട്ടുണ്ടെങ്കിലും മന്ദഗതിയിലാണ് പണികൾ നീങ്ങുന്നത്. മുമ്പ് ശകുന്തള ജംഗ്ഷനിൽ നിന്ന് ജി.ബി റോഡിൽ എത്താൻ കാൽനടയാത്രക്കാർ റെയിൽവേ മേൽപ്പാലമോ നടപ്പാതയോ ഉപയോഗിക്കുകയാണ് പതിവ്. ശകുന്തള ജംഗ്ഷനിൽ നിന്ന് വലിയങ്ങാടി, ടൗൺ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്കെല്ലാം ജി.ബി റോഡിൽ എത്താനുള്ള എളുപ്പമാർഗ്ഗമാണ്. ഓട്ടോയിൽ പോവുകയാണെങ്കിൽ മിനിമം 40 രൂപ കൊടുക്കണം. സാധാരണക്കാർക്കിത് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ മിക്കയാത്രക്കാരും ഇരുഭാഗങ്ങളിലേക്ക് പോകാൻ ഈ വഴിയാണ് ഏകആശ്രയം. എന്നാൽ പ്രായമായവർക്കും കൈകുഞ്ഞുമായി വരുന്ന സ്ത്രീകൾക്കും പടികൾ കയറിയിറങ്ങുന്നത് പ്രയാസകരമാണ്. ഇതിന് പരിഹാരമായാണ് എസ്‌കലേറ്റർ നിർമ്മാണം ആരംഭിച്ചത്. പദ്ധതി പൂർത്തിയായാൽ മാത്രമേ പ്രായമായവർ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് സൗകര്യമാകൂ.
അതേസമയം എസ്‌കലേറ്റർ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവിൽ വഴി അടച്ചതിനാൽ പ്രതിസന്ധിയിലായ ജി.ബി റോഡിലെ വ്യാപാരികൾ എസ്‌കലേറ്റർ നിർമ്മാണത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രവർത്തനം മുടങ്ങിയതിനെതിരെ വ്യാപാരികൾ സമരംവരെ നടത്തിയിരുന്നു. എന്നാൽ വീണ്ടും നിർമ്മാണം വൈകുന്നത് വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. എസ്‌കലേറ്റർ നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ വ്യാപാരികൾക്ക് കച്ചവടം നല്ല രീതിൽ നടക്കുകയുള്ളൂ. നിർമ്മാണത്തിന് 2018 ഫെബ്രുവരി 22-നാണ് ഭരണാനുമതി ലഭിച്ചത്.
1.73 കോടി രൂപ ചെലവിലാണ് എസ്‌കലേറ്ററിന്റെ നിർമ്മാണം നടക്കുന്നത്. തൂണുകൾക്കായി കുഴികളെടുക്കുന്നതിനിടെ കേബിൾ ലൈനുകളുടെ പൊട്ടൽ കാരണം തടസം നേരിട്ടതാണ് പ്രവർത്തനങ്ങൾ വൈകാൻ കാരണമായത്. നിലവിൽ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
സ്മിത, അസിസ്റ്റന്റ് എൻജിനീയർ, പാലക്കാട് നഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |