അടൂർ : പൈതൃക വിത്തുകളുടെ വിതരണവും ശേഖരണവും ലക്ഷ്യമിട്ട് ഒരു അപൂർവ്വ സഞ്ചാരത്തിനൊരുങ്ങുകയാണ് പെരിങ്ങനാട് പാറകൂട്ടം എ.എം കോട്ടേജിൽ മനുലാൽ. സഞ്ചരിക്കുന്ന വാഹനത്തിനുമുണ്ട് നിറയെ കൗതുകം. വിദേശരാജ്യങ്ങളിൽ അപൂർവമായി മാത്രം ഉപയാഗിക്കുന്ന റെക്കം ബെൻഡ് എന്ന സൈക്കിളിലാണ് സഞ്ചാരം. മുൻഭാഗം ഉയർന്നിരിക്കുന്ന ഈ സൈക്കിൾ ചാരുകസേരയിൽ കിടക്കുന്നപോലെ കിടന്നാണ് ചവിട്ടുന്നത്. എറണാകുളത്ത് നിന്ന് മനുലാൽ ഈ സൈക്കിളിലാണ് അടൂരിൽ എത്തിയത്. അമൂല്യങ്ങളായ പുരാവസ്തുക്കളുടെ ശേഖരം കൊണ്ട് ശ്രദ്ധനേടിയ തുവയൂർ ശിലാമ്യൂസിയം ഡയറക്ടർ ശിലാസന്തോഷാണ് സൈക്കിളിന് പിന്നിലെ ആശയങ്ങൾ പങ്കുവച്ചത്. യു ട്യൂബിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് എറണാകുളത്ത് സൈക്കിൾ നിർമാണത്തിൽ വിദഗ്ദനായ വേണുവിന്റെ സഹായത്താൽ നിർമിക്കുകയായിരുന്നു. 60,000 രൂപയോളം ഇതിനായി ചെലവിട്ടു. സൈക്കിൾ യാത്രയിൽ കമ്പമുള്ള മനുലാൽ കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഗിയർ സൈക്കിളിൽ യാത്ര ചെയ്തിട്ടുണ്ട്. സീറോ ബഡ്ജറ്റിലാണ് മനുലാലിന്റെ യാത്ര. പോകുന്ന വഴിയിലെ ക്ഷേത്രങ്ങൾ പള്ളികൾ വീടുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കും. പെട്രോൾ പമ്പുകളിൽ ടെന്റ് കെട്ടി രാത്രി ഉറങ്ങും. അടുത്തമാസം കൃഷിമന്ത്രി പി.പ്രസാദിനെ പങ്കെടുപ്പിച്ച് ഫ്ലാഗ് ഒാഫ് ചെയ്ത് അടൂരിൽ നിന്ന് യാത്ര ആരംഭിക്കും.
പ്രകൃതിയിലേക്ക് മടങ്ങാം
കേരളത്തിലെ പൈതൃകവിത്തുകൾ മറ്റുസംസ്ഥാനങ്ങളിലെ കർഷകർക്ക് കൈമാറി അവിടനിന്നുമുള്ള പൈതൃക വിത്തുകൾ ശേഖരിക്കുക എന്നതാണ് " പ്രകൃതിയിലേക്ക് മടങ്ങാം " എന്ന ആശയത്തിന് പിന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |