അതിരപ്പിള്ളി: മലയോരവാസികൾക്കും കൃഷിക്കാർക്കും ശല്യക്കാരാണ് മലയണ്ണാന്മാർ. എന്നാൽ തവളക്കുഴിപ്പാറ ആദിവാസി കോളനിക്കടുത്തുള്ള പോത്തുപാറയിലെ അജിലിനും കുടുംബത്തിനും അങ്ങനെയല്ല. മിത്രവും കളിക്കൂട്ടുകാരനുമായി ഇവർക്കൊരു മലയണ്ണാനുണ്ട്, പേര് കിച്ചു.
പേരൊന്ന് നീട്ടിവിളിച്ചാൽ കാട്ടിലെ ഏതുമരത്തിലായാലും പാഞ്ഞെത്തും. അടുത്തെത്തിയാൽ സന്തോഷം കൊണ്ട് തുള്ളിച്ചാടും. പതിനെട്ടുകാരൻ അജിലിന്റെ തോളിലും മറ്റും പരതിയും പിന്നെ തൊട്ടടുത്ത മരത്തിൽ കയറിയിറങ്ങിയും അവൻ വികൃതി കാട്ടും. കൊടുക്കുന്ന ഭക്ഷണവും അകത്താക്കും.
വിശക്കുന്ന നേരത്ത് വിളിച്ചില്ലെങ്കിലും കിച്ചു ഭക്ഷണം തേടിയെത്തും. ചിലപ്പോൾ അജിലിന്റെ കുടിലിലേക്കും പോയി മറ്റുള്ളവരുമായി സ്‌നേഹം കൂടും. ഇവിടെയുള്ളവരെല്ലാം ഇവന് ഇഷ്ടക്കാരും പരിചയക്കാരുമാണ്.
പിന്നാമ്പുറക്കഥയിങ്ങനെ
ഒരു വർഷം മുൻപ് തേൻ ശേഖരിക്കാൻ അജിലും സഹോദരങ്ങളും ഉൾക്കാട്ടിലേക്ക് പോയിരുന്നു. മരങ്ങൾക്കിടയിൽ വീണുകിടന്ന കൂട്ടിൽ ഒരു മലയണ്ണാൻ കുഞ്ഞുമുണ്ടായിരുന്നു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇതിനെ ഉപേക്ഷിക്കാൻ അജിലിനായില്ല. വീട്ടിലെത്തിച്ച് പരിചരിച്ചു. മുറിവുകൾ ഭേദമാകുന്നതിനിടെ ഇവൻ വീട്ടുകാർക്ക് വന്യ ജീവിയല്ലാതായി.
അജിലിന്റെ അമ്മ ആത്തിഅമ്മ, ജ്യേഷ്ഠരായ വിനീത്, അർജുൻ എന്നിവരുടെ കളിത്തോഴനായി മാറി. സഹോദരിമാരായ അഞ്ജലിയും അനുമോളുമെല്ലാം കിച്ചുവിനെ താരാട്ടുപാടി ഉറക്കി. സുഖം പ്രാപിച്ച മലയണ്ണാൻ കുഞ്ഞിനെ കാട്ടിലേക്ക് വിട്ടെങ്കിലും ഇവന്റെ ലോകം ഇവിടെത്തന്നെയായി. ദിവസവും പലതവണയും വിളിച്ചിട്ടും വിളിക്കാതെയും കിച്ചു അജിലിന്റെ വീട്ടിലെത്തും. നേരം ഇരുട്ടുമ്പോൾ തെല്ലകലെയുള്ള മരത്തിലെ കൂട്ടിലേക്ക് പോകും. അടുത്ത ദിവസം വീണ്ടും കാണാമെന്ന സ്‌നേഹ പ്രകടനത്തോടെ..!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |