കൊച്ചി: കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ സൊസൈറ്റിക്ക് സഹകരണ ആശുപത്രി തുടങ്ങാൻ കാസർകോട് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവിനെതിരായ ഹർജിയിൽ തദ്ദേശ ഭരണ വകുപ്പ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
കാസർകോട് ഹോസ്‌ദുർഗ് സ്വദേശി അഡ്വ. കെ. ശ്രീകാന്ത് നൽകിയ പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.
ആശുപത്രി തുടങ്ങാൻ കാഞ്ഞങ്ങാട് നഗരസഭ രണ്ടു കോടി രൂപയും മറ്റു നഗരസഭകൾ 50 ലക്ഷം രൂപയും ബ്ളോക്ക് പഞ്ചായത്തുകൾ 25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും നൽകണമെന്നാണ് സൊസൈറ്റി സെക്രട്ടറി ആവശ്യപ്പെട്ടത്. തുടർന്ന് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ തനതു ഫണ്ടിൽ നിന്ന് ഇതിനായി പണം നൽകണമെന്ന് തദ്ദേശ ഭരണ വകുപ്പ് മാർച്ച് 16ന് ഉത്തരവിറക്കി.
സഹകരണ ആശുപത്രിയെ സർക്കാർ സ്ഥാപനമായി കണക്കാക്കാനാവില്ലെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്ന് ഇത്തരത്തിൽ തുക നൽകുന്നതു നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ലാഭേച്ഛയോടെ തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പൊതുസേവനമെന്നു വിലയിരുത്തി പൊതുപണം നൽകാനാവില്ല. കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളില്ലെന്ന പേരിൽ ഡോക്ടർമാർ സമരം ചെയ്യുകയാണെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |