തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന് കേന്ദ്ര സൂ അതോറിറ്റിയുടെ അംഗീകാരം. പാർക്കിന്റെ രണ്ടാംഘട്ട നിർമാണം അവസാനഘട്ടത്തിൽ എത്തിയിരിക്കെയാണ് നിർണായകമായ കേന്ദ്രഅംഗീകാരം ലഭിച്ചത്. ഇതോടെ നഗരത്തിലെ മൃഗശാലയിൽ നിന്ന് ജീവജാലങ്ങളെ മാറ്റുന്ന പ്രക്രിയകൾ ഇനി വേഗത്തിലാകും.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നുള്ള ഉത്തരവ് ലഭിച്ചത്. മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുന്ന നടപടികളിലേക്ക് ഉടൻ കടക്കും. മഴ വന്നതോടെ തണുപ്പുള്ള കാലാവസ്ഥയും അനുകൂലമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും ഘട്ടം ഘട്ടമായി മാത്രമേ മൃഗശാലാ മാറ്റം നടത്താനാകൂ.
ഈ വർഷം തന്നെ പാർക്ക് പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സുവോളജിക്കൽ പാർക്കിന്റെ പ്രവർത്തനങ്ങളും നിർമാണവും സംബന്ധിച്ച് ചില നിബന്ധനകളും വ്യവസ്ഥകളും നടപ്പിലാക്കേണ്ട രീതികളെപ്പറ്റിയും കേന്ദ്ര അതോറിറ്റിയുടെ ഉത്തരവിലുണ്ട്. ഇതു സംബന്ധിച്ച് അടുത്ത ദിവസം തന്നെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരും.
ഒരു വർഷം മുമ്പ് പാർക്കിന്റെ ഒന്നാം ഘട്ടനിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് കേന്ദ്ര സൂ അതോറിറ്റിയുടെ വിദഗ്ദ്ധസംഘം പുത്തൂരിലെത്തി പരിശോധന നടത്തിയത്. ആസമയം ടെക്‌നിക്കൽ അതോറിറ്റിയുടെ അനുമതിയായെങ്കിലും നിർമാണത്തിൽ ചില മാറ്റങ്ങൾ വരുത്തി വീണ്ടും പദ്ധതിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇത് നൽകി ഇപ്പോൾ ഒരു വർഷം കഴിഞ്ഞാണ് അംഗീകാരം ലഭി ക്കുന്നത്.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തുടങ്ങിവച്ച പദ്ധതി പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി കെ. രാജന്റെ ഇടപെടലിൽ കിഫ്ബിയിൽ നിന്ന് 200 കോടി രൂപ ലഭ്യമാക്കിയതോടെയാണ് നിർമ്മാണം വേഗത്തിലായത്. 160 കോടിയിൽപ്പരം രൂപ കിഫ്ബി വഴി ഇതിനകം ചെലവഴിച്ചുകഴിഞ്ഞു.
കാൽ നൂറ്റാണ്ടായി കാത്തിരുന്ന ജില്ലയുടെ സ്വപ്ന പദ്ധതിയാണ് പുത്തൂരിൽ സഫലമാകുന്നത്, പുത്തൂർ കുരിശുമൂലയിലെ വനം വകുപ്പിന്റെ 330 ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുന്നത്.
അംഗീകാരം ഗുണകരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |