നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിലും പാടികളിലുമായി കാട്ടാനകൾ ഇറങ്ങുന്നത് പതിവാകുന്നു. വനമേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളിൽ സാധാരണ കാട്ടാനകള്‍ കൂട്ടമായും ഒറ്റയ്ക്കും ഇറങ്ങാറുണ്ടെങ്കിലും ജനവാസ മേഖലകളിലേക്ക് എത്തുന്നതാണ് ഇപ്പോൾ പതിവായിരിക്കുന്നത്. ഇതോടെ പാടികളിൽ കഴിയുന്ന തോട്ടം തൊഴിലാളികളും നെല്ലിയാമ്പതി കാണാൻ എത്തുന്ന വിനോദ സഞ്ചാരികളും ഏറെ ഭീതിയിലാണ്. നെല്ലിയാമ്പതി ചുരം പാതയിൽ രണ്ടു വർഷം മുമ്പ് പ്രസവിച്ച കുട്ടിയും പിടിയാനയും കൊമ്പനും ഉള്‍പ്പെടുന്ന ആനകൂട്ടമാണ് സാധാരണ പാതയിലേക്ക് ഇറങ്ങുന്നത്.
ഇവ വാഹനഗതാഗതം തടസപ്പെടുത്തും എന്നതല്ലാതെ ഉപദ്രവ സ്വഭാവം കാണിക്കാറില്ലെന്നാണ് വനപാലകള്‍ പറയുന്നത്. എന്നാൽ വിനോദ സഞ്ചാരികൾ ഇതിനു മുന്നിലെത്തി സാഹസിക സെല്‍ഫി എടുക്കുന്നതും ബഹളം വയ്ക്കുന്നതും വാഹനത്തിന്റെ ഹോണ്‍ മുഴക്കുന്നതും ഒഴിവാക്കണമെന്ന് വനപാലകർ നിർദ്ദേശിച്ചു.
നെല്ലിയാമ്പതിയിലെ തോട്ടം മേഖലയായ ലില്ലി, കൂനംപാലം, കാരപ്പാറ, പാടഗിരി, പോത്തുപാറ തുടങ്ങിയ ഭാഗങ്ങളിലാണ് അടുത്തിടെയായി കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നത്. കൂടാതെ പ്രദേശത്തെ വീടുകളിൽ നിന്ന് ചക്ക, മാങ്ങ എന്നിവ ഉള്‍പ്പെടെ കഴിച്ചാണ് മടങ്ങുന്നത്. ഇത്തരത്തിൽ രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനക്കൂട്ടം ഇറങ്ങുന്നതിനാല്‍ പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ആലത്തൂരില്‍ നിന്ന് നെല്ലിയാമ്പതി കാണാനെത്തിയ നവദമ്പതികള്‍ക്ക് ആനയുടെ തട്ടേറ്റ് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |