കോഴിക്കോട്: സർട്ടിഫിക്കറ്റ് കിട്ടിയാൽ മാർക്ക് കിട്ടും, നീന്താൻ അറിയുമെങ്കിൽ ഒരു ജീവിതം തന്നെ തിരികെക്കിട്ടും. വർഷങ്ങളായി കുട്ടികളെ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന എം.കെ.സാദിഖിന്റെ സിദ്ധാന്തം ഇങ്ങനെ. കുറ്റിച്ചിറയിലെ കുളത്തിലും കല്ലായിലെ കൈതക്കുളത്തിലുമായി രാവിലെയും വൈകീട്ടും സാദിഖ് പഠിപ്പിച്ചു വിട്ടവർ നിരവധിയാണ്. ഏറിയാൽ ഒരാഴ്ചമതി സാദിഖിന് ഒരു കുട്ടിക്ക് നീന്തലിൽ പ്രാവീണ്യമുണ്ടാക്കാൻ. കുറ്റിച്ചിറയിൽ രാവിലെ ആറര മുതൽ തുടങ്ങും. കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കളെയും സാദിഖ് പരിശീലിപ്പിക്കുന്നുണ്ട്. ഗൾഫിലെ ജോലി വിട്ട് നാട്ടിൽ വന്നതിന് ശേഷമാണ് സാദിഖ് കുട്ടികളെ നീന്തൽ പഠിപ്പിക്കാനിറങ്ങിയത്. വേനലവധിക്കാലമായതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികളാണ് നീന്തൽ പഠിക്കാനായി സാദിഖിനെ തേടിയെത്തുന്നത്. വൈകുന്നേരം 4.30 മുതലാണ് കല്ലായി ഡട്ട് സോമിൽ റോഡിലെ കൈതക്കുളത്തിലെ പരിശീലനം. നീന്തലറിയാത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റിനായി രക്ഷിതാക്കൾ ഓടിനടക്കുന്ന സമയം മതി അവരെ നീന്തൽ പരിശീലിപ്പിക്കാൻ. അത് അവരുടെ ജീവിതത്തിൽ ഏറ്റവും വലിയ മുതൽക്കൂട്ടാണെന്ന് മറന്നുപോകരുതെന്നും സാദിഖ് ഓർമിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |