വെഞ്ഞാറമൂട്: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇപ്പോഴും വൻ തിരക്കാണ് സ്കൂൾ വിപണന കേന്ദ്രങ്ങൾ. ഇടവേളയ്ക്ക് ശേഷം സ്കൂൾ വിപണി ഉണരുമ്പോൾ പ്രതീക്ഷയിലാണ് വ്യാപാരികൾ. രണ്ടുവർഷത്തെ ക്ഷീണം ഇക്കുറി കച്ചവടം പൊടിപൊടിച്ച് തീർക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവർ. വിലയിൽ നല്ല വർദ്ധനയുണ്ടെങ്കിലും മികവുറ്റ വൈവിദ്ധ്യമാർന്ന ഐറ്റങ്ങൾ വിപണിയിലെത്തിച്ച് കച്ചവടം കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണിവർ. കാലേകൂട്ടി തന്നെ സ്റ്റോക്കുകളെത്തിച്ച് പരമാവധി കച്ചവടം നടത്തിക്കഴിഞ്ഞു വ്യാപാരികൾ. ചുരുക്കം ചില കടകളിൽ മുൻ വർഷത്തെ ബാഗ്, കുട തുടങ്ങിയ സാധനങ്ങൾ ഇപ്പോഴും വിറ്റഴിയാതെയുണ്ട്. ബാഗ്, കുട എന്നിവയ്ക്ക് പുറമേ നോട്ടുബുക്ക്, ബോക്‌സ്, പൗച്ച്, പേന, പെൻസിൽ, കവർ ചെയ്യാനുള്ള പേപ്പർ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവയും ഇക്കുറി സ്‌കൂൾ വിപണിയിൽ സ്ഥാനം പിടിക്കും.
പ്രതീക്ഷാ ഭാരവുമായി സ്കൂൾ ബാഗുകൾ:- സ്‌കൂൾ തുറക്കുമ്പോൾ വ്യാപാരികളുടെ പ്രതീക്ഷ മുഴുവൻ സ്‌കൂൾ ബാഗുകളിലാണ്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഏപ്രിൽ മുതൽ തന്നെ സാധാരണ ഗതിയിൽ കടകളിൽ സ്‌കൂൾ ബാഗുകളും ബഹുവർണക്കുടകളും വ്യാപാരികൾ കടം വാങ്ങി നിറച്ചെങ്കിലും മേയ് കഴിഞ്ഞിട്ടും മുൻവർഷങ്ങളിലെപ്പോലെ കച്ചവടം നടക്കുന്നില്ലെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്.
സ്‌കൂൾ ബാഗുകൾ പ്രധാന ശ്രദ്ധ:- സാധാരണ സ്‌കൂൾ ബാഗുകൾക്ക് ഒരു വർഷമാണ് ഗ്യാരന്റി. കൊവിഡ് കാലത്ത് ഉപയോഗിക്കാതെ കിടന്നതിനാലും പഴയ ബാഗ് ഉപേക്ഷിക്കേണ്ടി വരുമെന്നതിനാൽ പുതിയവയ്ക്ക് ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. സ്‌കൂൾ തുറക്കും മുൻപായുള്ള ഷോപ്പിംഗ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. വർണ്ണക്കുടകളും സൂപ്പർഹീറോകളുടെയും കാർട്ടൂൺ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകൾ കുട്ടികൾക്കായി കടക്കാർ പ്രത്യേകം കരുതിയിട്ടുണ്ട്.
കുട നേരത്തെ നിവർന്നു:-
മഴ നേരത്തെ പെയ്തതോടെ കുടവിപണി കൂടുതൽ സജീവമായി. ചെറിയ ക്ലാസുകളിൽ ബഹുവർണക്കുടയാണ് ഹിറ്റെങ്കിൽ മുതിർന്നവർക്ക് ത്രീഫോൾഡും കാലൻകുടയുമൊക്കെയാണ് താത്പര്യം. 390 മുതൽ 500 രൂപ വരെയാണ് സാധാരണ കുടകൾക്ക് വില. കാലൻകുടയ്ക്ക് 500 രൂപ മുതൽ മുകളിലേക്കും.
വില കൈപൊള്ളും: - ചെറിയ കുട്ടികൾക്കുള്ള ബാഗുകൾക്ക് 300 മുതൽ 500 രൂപ വരെയും ഹൈസ്‌കൂൾ, പ്ലസ് ടു കുട്ടികളുടെ ബാഗിന് 500മുതൽ 1500 രൂപ വരെയുമാണ് വില. പാദരക്ഷകൾക്ക് പത്തുമുതൽ 200രൂപ വരെയാണ് വർദ്ധന.
പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് പ്രിയം കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. സ്റ്റീൽബോട്ടിലുകളാണ് ഏറെപ്പേരും വാങ്ങുന്നത്. പ്ലാസ്റ്റിക് ലഞ്ച് ബോക്‌സുകൾക്ക് പകരം സ്റ്റീലിന്റെ ലഞ്ച് ബോക്‌സുകൾ ധാരാളമായി വിറ്റുപോകുന്നു. പഴയ മട്ടിലുള്ള കൊച്ചുതൂക്കുപാത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |