തൃശൂർ: സർക്കാർ ഉദ്യോഗം ഉപേക്ഷിച്ച് പാട്ടെഴുത്തുകാരനാകണമെന്ന ഹരിനാരായണന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് വന്നുചേരുന്ന അഗീകാരങ്ങൾ. ഇന്നലെ സംസ്ഥാന ചലചിത്ര അവാർഡ് ലഭിച്ചപ്പോൾ ഒരിക്കൽ കൂടി മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം തേടിയെത്തി. കാടകലം എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഹരിനാരായണന് രണ്ടാമത് പുരസ്‌കാരം ലഭിച്ചത്.
2019 ലാണ് തീവണ്ടിയെന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ അവാർഡ് ലഭിക്കുന്നത്. പഠിക്കുന്ന കാലം മുതൽ കവിതകൾ എഴുതുമായിരുന്ന ഹരിനാരായണൻ യാഗവസന്തം എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009ൽ പൊന്നുറുമ്മാൽ എന്ന പേരിലുള്ള മാപ്പിളപ്പാട്ട് ആൽബത്തിനും ഒരു അയ്യപ്പഭക്തിഗാന ആൽബത്തിനും ഗാനങ്ങൾ എഴുതി. 2010ലെ കില്ലർ എന്ന സിനിമയ്ക്കാണ് ആദ്യമായി ചലച്ചിത്രഗാനം നിർവഹിച്ചത്.
1983 എന്ന സിനിമയിലെ ഓലഞ്ഞാലിക്കുരുവീ എന്ന് തുടങ്ങുന്ന ഹരിനാരായണന്റെ ഗാനം ഏറെ ശ്രദ്ധ നേടി. ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ.., തീവണ്ടിയിലെ ജീവാംശമായി താനേ... ജോസഫിലെ കണ്ണെത്താ ദൂരം... തുടങ്ങിയ പ്രചാരം നേടിയ ഗാനങ്ങൾ ഉൾപ്പടെ നിരവധി ഗാനങ്ങൾ ഹരിനാരായണന്റെ തുലികയിൽ നിന്ന് പിറന്നു. പാട്ടെഴുത്തിൽ മറ്റൊരു അപൂർവതയും 2019ൽ ഹരിനാരായണൻ എന്ന യുവകവി എഴുതിച്ചേർത്തു. 119 പാട്ടുകൾക്കാണ് ഹരിനാരായണൻ 2019ൽ വരികളെഴുതിയത്.
പാട്ടെഴുത്ത് കമ്പം കൂടിയതോടെയാണ് കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ ജോലി ഉപേക്ഷിച്ചത്. ഭട്ടി കുഴിയാംകുന്നത്ത് രാമൻ നമ്പൂതിരിയുടെയും ഭവാനി അന്തർജനത്തിന്റെയും മകനായി പെരുമ്പിലാവിനടുത്ത് കരിക്കാട് ജനിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ഭാരതീയവിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടി.
ഏറെ സന്തോഷം പകരുന്നതാണ് പുരസ്കാരം. ഒരാളുടെ മാത്രം പ്രയത്‌നമല്ല. സംഗീത സംവിധായകരും സംവിധായകരും നിർമാതാക്കളും പങ്കുചേരുന്നുണ്ട്. ഗായകർ, സംഗീത സംവിധായകർ, ദൃശ്യങ്ങൾ ഒരുക്കിയവർ തുടങ്ങി നിരവധി പേരുണ്ട്. അതിനാൽ വ്യക്തിഗത മികവായി കണക്കാക്കുന്നില്ല
- ബി.കെ. ഹരിനാരായണൻ, മികച്ച ഗാനരചയിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |