ചുറ്റുവട്ടം.വി ജയകുമാറിന്റെ പ്രതിവാര കോളം.
ആരാടാന്ന് ചോദിച്ചാൽ മുണ്ടും മടക്കികുത്തി നെഞ്ചും വിരിച്ച് നീ ആരാടാന്ന് തിരിച്ചു ചോദിക്കുന്ന പ്രകൃതമാണ് പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിന്റേത്. നാടൻ ഭാഷയിൽ പറഞ്ഞാൽ വെട്ടിയിട്ടാലും മുറി കൂടുന്ന ഇനം. ഇങ്ങനെ ഇരട്ടചങ്കനായ ജോർജ് അച്ചായന്റെ തന്റേടത്തെ ക്കുറിച്ചാണ് ചുറ്റുവട്ടത്തിന് ഇക്കുറി പറയാനുള്ളത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കിട്ടിയിട്ടും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞ് വീണ്ടും അറസ്റ്റിലായി. ഒരു ദിവസം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്ന ആശാൻ വീര പരിവേഷത്തോടെ പുറത്തിറങ്ങി. മുഖ്യമന്ത്രി തന്നെ ചീത്ത പറഞ്ഞതിന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കലാശക്കൊട്ട് ദിവസം മറുപടി പറയുമെന്നും പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യലിന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് കൊടുത്തു. തൃക്കാക്കരയിൽ ജോർജ് വാ തുറക്കാതിരിക്കാൻ പൊലീസ് കളിച്ചെങ്കിലും ആരോഗ്യപ്രശ്നം കാരണം തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് വരാൻ ബുദ്ധിമുട്ടെന്ന് തിരിച്ചു പറഞ്ഞ ജോർജ് ഞായറാഴ്ച രാവിലെ അരുവിത്തുറ പള്ളിയിൽ പതിവ് പ്രാർത്ഥനയും കഴിഞ്ഞ് പൂർണ ആരോഗ്യവാനായി തൃക്കാക്കരയിൽ എത്തി. ബി ജെ പി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് അടക്കം നേതാക്കൾക്കിടയിൽ ഇരുന്നു മുഖ്യമന്ത്രിക്കെതിരെ പറയാനുള്ളത് മുഴുവൻ പറഞ്ഞു. ബി ജെ പി സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണ വാഹനത്തിൽ സൂപ്പർ സ്റ്റാർ പരിവേക്ഷത്തോടെ വോട്ട് തേടി ശ്രദ്ധാകേന്ദ്രവുമായി.
ജോർജ് ജാമ്യ വ്യവസ്ഥ വീണ്ടം ലംഘിച്ചതിനാൽ വീണ്ടും അകത്താക്കുമെന്ന് പൊലീസ് ഏമാന്മാരും മന്ത്രിമാരും പറയുമ്പോൾ "പോടാ പുല്ലേ പൊലീസേ ' എന്ന മുദ്രാവാക്യം വിളിച്ചു അകത്താക്കാൻ ധൈര്യമുണ്ടെങ്കിൽ അകത്താക്കട്ടെ എന്നും പറഞ്ഞു നെഞ്ചും വിരിച്ച് ജോർജ് നിൽക്കുമ്പോൾ "ഇത്ര ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിലേ കണ്ടിട്ടുള്ളുവെന്ന് "സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമയിൽ തിലകൻ മോഹൻ ലാലിന്റെ തോളിൽ തട്ടി പറയുന്നതു പോലെ ഇതെന്തൊരു ജനുസെന്ന് പറഞ്ഞു ഒരൊന്നന്നര ചിയേഴ്സ് വിളിച്ചുപോവുകയാണ് നാട്ടുകാർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മത്സരിച്ചു തോറ്റ ജോർജ് ജനപക്ഷം പാർട്ടി ചെയർമാൻ മാത്രമായി അടങ്ങി ഒതുങ്ങി ഇരുന്നപ്പോൾ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചും പിറ്റേന്ന് പുറത്തു വിട്ടും ബി ജെ പി നേതാക്കളുടെ തോളിൽ കൈയ്യിടാവുന്നത്ര അടുപ്പത്തിലാക്കി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നു പറഞ്ഞതു പോലെ തൃക്കാക്കരയിലെ ബി ജെ പി ഓഫീസിൽ സംസ്ഥാന പ്രസിഡന്റിനൊപ്പം ഇരുന്നു പത്ര സമ്മേളനം നടത്താൻ കഴിയുന്ന തരത്തിൽ സ്റ്റാറാക്കിയ പൊലീസ് ഏമാന്മാർക്കായിരിക്കും ജോർജ് ഇപ്പോൾ നന്ദി പറയുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |