കാട്ടാക്കട: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ പബ്ലിക്ക് മാർക്കറ്റ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയ മാർക്കറ്റ് മറ്റെല്ലായിടത്തും പ്രവർത്തനം തുടങ്ങിയിട്ടും കോട്ടൂർ മാർക്കറ്റ് മാത്രം തുറക്കാൻ നടപടിയായിട്ടില്ല.
മത്സ്യകച്ചവടം മുതൽ വസ്ത്രവ്യാപാരം വരെ ഇപ്പോൾ കോട്ടൂർ ജംഗ്ഷനിലാണ് നടക്കുന്നത്. കച്ചവടം മാർക്കറ്റിനുള്ളിയിലേക്ക് മാറ്റി ജംഗ്ഷനിലെ ഗതാഗത-മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ഉയർന്നിട്ടും ഇതേവരെ പരിഹാരമായിട്ടില്ല. കോട്ടൂർ വ്ളാവെട്ടി റോഡിലുള്ള വിശാലമായ മാർക്കറ്റ് പ്രദേശം ഇപ്പോൾ വിജനമാണ്. ഇവിടെയിപ്പോൾ തെരുവ് നായ്ക്കളുടെ കേന്ദ്രവും ലഹരി സംഘങ്ങളുടെ താവളവുമായിതീർന്നിരിക്കുകാണ്. അഗസ്ത്യ വനത്തിലെ 27 ആദിവാസി സെറ്റിൽമെൻറുകളിൽ നിന്നും ദിവസവും നൂറ് കണക്കിന് പേർ എത്തുന്ന പ്രദേശമാണ് കോട്ടൂർ ജംഗ്ഷൻ. ഇപ്പോൾ മാർക്കറ്റ് റോഡിലായതോടെ വാഹനതിരക്കും പാർക്കിംഗും കാരണം നിന്ന് തിരിയാൻ ഇടമില്ലാതായി.
തുറക്കാതെ കെട്ടിടങ്ങൾ
മാർക്കറ്റിനുള്ളിൽ 10 മുറികളുള്ള കെട്ടിടം പണിതിട്ടുണ്ട്. രണ്ട് വർഷം മുൻപ് പുതിയതായി റോഡിനോട് ചേർന്ന് നിർമ്മിച്ച കെട്ടിടം ഇതേവരെ തുറന്ന് കൊടുത്തിട്ടില്ല. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. അതുപോലെ മാർക്കറ്റ് കൂടുന്നതിനായി വിശാലമായ ഷെഡും നിർമ്മിച്ചിട്ടുണ്ട്.
ദുർഗന്ധവും...
റോഡിൽ കച്ചവടം ആരംഭിച്ചതോടെ കോട്ടൂർ ജംഗ്ഷനിൽ മാലിന്യം കെട്ടി ദുർഗ്ഗന്ധം വമിക്കുകയാണ്. നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നും - കാപ്പുകാട് ആന സങ്കേതത്തിലേക്ക് പോകാനുള്ള റോഡിലാണ് കച്ചവടം. റോഡിൽ കച്ചവടം തുടങ്ങിയതോടെ വലിയ വാഹനങ്ങൾക്ക് വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.
സമീപ പഞ്ചായത്തുകളിലെ റോഡ് വക്കിലെ കച്ചവടം ഒഴിപ്പിക്കൽ നടപടി നടക്കുമ്പോൾ, പരാതികൾ ഏറെയുണ്ടായിട്ടും കുറ്റിച്ചൽ പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
കാപ്പുകാട്, ചോനംപാറ ബസുകൾ, നിരവധി വിനോദ സഞ്ചാര വാഹനങ്ങൾ, സ്കൂൾ ബസുകൾ എന്നിവ കടന്ന് പോകുന്ന സ്ഥലത്തെ വഴിയോര കച്ചവടം അവസാനിപ്പിച്ച് കച്ചവടം മാർക്കറ്റിനുള്ളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |