തൃശൂർ : മദ്ധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാൻ ബാക്കി നിൽക്കേ, അവധിക്കാല ആഘോഷം പൊടിപൊടിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൂരത്തിരക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങളായ പീച്ചി, വിലങ്ങൻകുന്ന്, വാഴാനി, അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ, സ്‌നേഹതീരം, മൃഗശാല എന്നിവിടങ്ങളിൽ രാവിലെ മുതൽ വൻതിരക്ക് അനുഭവപ്പെട്ടു. സ്‌കൂൾ തുറക്കുന്നതിന് മുമ്പുള്ള അവസാന ഞായറാഴ്ച്ചയായിരുന്നു ഇന്നലെ. മൃഗശാല പരിസരത്ത് വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്.
പൂരം പ്രദർശന നഗരിയിലും തിരക്ക്
പൂരം പ്രദർശനം സമാപിക്കാൻ രണ്ട് നാൾ മാത്രം അവശേഷിക്കേ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തേക്കിൻകാട് മൈതാനം ബൈക്കും കാറും കൊണ്ട് നിറഞ്ഞു. പൂരം പ്രദർശനത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് ആറിന് പ്രദർശന നഗരിയിലെ ആഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, ടി.എൻ.പ്രതാപൻ എം.പി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, കൗൺസിലർ പൂർണിമ സുരേഷ്, ജി.രാജേഷ് എന്നിവർ പങ്കെടുക്കും. പ്രദർശനം നാളെ വൈകീട്ട് അഞ്ച് വരെ ഉണ്ടാകും.
സ്‌കൂൾ വിപണിയിലും തിരക്ക്
ഇന്നലെ സ്‌കൂൾ വിപണിയിലും തിരക്ക് അനുഭവപ്പെട്ടു. പുസ്തകങ്ങൾ, ബാഗ്, കുട, ചെരിപ്പ് എന്നിവ വിൽക്കുന്ന കടകളിലും മറ്റും തിരക്ക് അനുഭവപ്പെട്ടു. മഴ മാറി നിന്നതും ആശ്വാസമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |