സംസ്ഥാനത്ത് ആദ്യമായി വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്തത് 2011ൽ ആലപ്പുഴയിൽ
ആലപ്പുഴ: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി മദ്ധ്യവയസ്കന്റെ ജീവനെടുത്ത പശ്ചാത്തലത്തിൽ, ജില്ലയിലും കൊതുകുകളുടെ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. 2011ൽ സംസ്ഥാനത്ത് ആദ്യമായി വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തത് ആലപ്പുഴയിലായിരുന്നു.
2019ൽ മലപ്പുറത്ത് രോഗം ബാധിച്ച ആറ് വയസുകാരൻ മരിച്ചിരുന്നു. ജലാശയങ്ങൾ കൂടുതലുള്ള പ്രദേശമായതിനാൽ കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാദ്ധ്യത ആലപ്പുഴയിൽ താരതമ്യേന കൂടുതലാണ്. ഇത് മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കേസുകൾ എന്തെങ്കിലും റിപ്പോർട്ട് ചെയ്യുന്ന പക്ഷം ഫോഗിംഗ് പോലുള്ള നടപടികളിലേക്ക് കടക്കും. ഡെങ്കി, സിക്ക എന്നിവയ്ക്ക് സമാനമായ വൈറസാണ് വെസ്റ്റ് നൈലും. ക്യൂലക്സ് കൊതുകുകൾ വഴി പകരുന്നതായതിനാൽ കൊതുകുകളുടെ ഉറവിട നശീകരണം വഴി ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാം. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് കഴിഞ്ഞ ദിവസം തൃശൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.
ലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ, ഛർദ്ദി, ചൊറിച്ചിൽ എന്നിവയാണ് സാധാരണ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ. കഴുത്ത് അനക്കാൻ സാധിക്കാത്ത വിധം മുറുകിയിരിക്കുന്നതായി തോന്നും. കഠിനമായ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച ചിലരിൽ കടുത്ത പനി, മയക്കം,വിറയൽ, പേശി ബലഹീനത, പക്ഷാഘാതം എന്നിവ അനുഭവപ്പെടും. രക്തദാനം, അവയവമാറ്റം, മുലപ്പാൽ എന്നിവ വഴി രോഗപ്പകർച്ചയുണ്ടാകാം.
പ്രതിരോധം
1.കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുക
2.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
3.ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
4.കൊതുകിൽ നിന്ന് രക്ഷനേടാൻ കഴിയുന്ന ലേപനങ്ങൾ പുരട്ടുക
5.കൊതുകു വല ഉപയോഗിക്കുക
6. പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവർ ഉടൻ ചികിത്സതേടുക
ആലപ്പുഴയിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾ വളരെ നേരത്തെ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് വെസ്റ്റ് നൈൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നടപടികൾ ഊർജ്ജിതമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസുകൾ റിപ്പോർട്ട് ചെയ്താൽ ഫോഗിംഗ് നടത്തും
- ഡോ.ജമുന വർഗീസ്, ഡി.എം.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |