പത്തനംതിട്ട : ഉറവിട ജൈവ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മുഖേന തദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കിയ സോക്ക് പിറ്റ് നിർമ്മാണ പദ്ധതിയുടെ ഉപഭോക്താക്കൾക്ക് പണം നൽകാതെ പറ്റിച്ചതായി ആക്ഷേപം. സോക്ക് പിറ്റ് നിർമ്മിക്കുന്ന വീടുകൾക്ക് സർക്കാർ 4500 രൂപ നൽകുന്നതായിരുന്നു പദ്ധതി. ഒരു വാർഡിൽ അമ്പത് സോക്ക് പിറ്റ് നിർമ്മിക്കണമെന്നായിരുന്നു നിർദേശം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചോ വീട്ടുകാർ സ്വന്തമായോ സോക്ക് പിറ്റ് നിർമ്മിക്കാം. കഴിഞ്ഞ മാർച്ചിന് മുമ്പ് പണം അക്കൗണ്ടിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. പഞ്ചായത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പണികൾ പൂർത്തിയായ സോക്ക് പിറ്റ് കണ്ട് റിപ്പോർട്ടും തയ്യാറാക്കിയതാണ്. എന്നാൽ ഇതുവരെ ആർക്കും ഒരു രൂപ പോലും കിട്ടിയില്ല. ഒരു വർഷം മുമ്പ് പണിതവർ മുതൽ പണം ലഭിക്കാത്ത പട്ടികയിലുണ്ട്.
മെറ്റീരിയൽ ഫണ്ട് ലഭിക്കാത്തതിനാൽ പണം നൽകാൻ കഴിയുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. കേന്ദ്രഫണ്ടിനോടൊപ്പം സംസ്ഥാന സർക്കാർ വിഹിതവും ചേർത്താണ് മെെറ്രീരിയൽ ഫണ്ട് ലഭിക്കുക. തൊഴിലുറപ്പ് തൊഴിലാളികളാണ് സോക്ക് പിറ്റ് നിർമ്മിക്കുന്നതിൽ ഏറെയും. എന്നാൽ തൊഴിലാളികളുടെ കൂലി ലഭിക്കുമെങ്കിലും നിർമ്മാണ ചെലവ് ലഭിക്കണമെങ്കിൽ മെറ്റീരിയൽ ഫണ്ട് വരണം. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ചാണ് സോക്ക് പിറ്റ് അടക്കമുള്ള പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം കമ്പോസ്റ്റ് കുഴിയും എടുക്കുന്നുണ്ട്.
സോക്ക് പിറ്റ്
റിംഗ് ഉപയോഗിച്ചും ഇഷ്ടിക ഉപയോഗിച്ചും സോക്ക് പിറ്റ് നിർമ്മിക്കാം. ഇതിന് മുകളിലായി സ്ലാബിട്ട് മൂടും. അടുക്കളയിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് മലിന ജലം സോക്ക് പിറ്റിലേക്ക് ഒഴുക്കി വിടും. ഇത് കൊതുക് പെരുകുന്നത് കുറയാൻ സഹായിക്കും.
"വികസന സെമിനാറുകൾക്ക് ശേഷം പദ്ധതി തയ്യാറാക്കും. ഇപ്പോൾ സെമിനാറുകൾ നടക്കുകയാണ്. പദ്ധതി നിലച്ചിട്ടില്ല. ഇപ്പോഴും നിർമ്മാണം നടക്കുന്നുണ്ട്.
ഓമല്ലൂർ ശങ്കരൻ
(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |