സുൽത്താൻ ബത്തേരി: സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി വിധി കൂടുതൽ ബാധിക്കുക സുൽത്താൻ ബത്തേരി താലൂക്കിനെ. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ബത്തേരി പട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണമായും ബഫർ സോണിൽ ഉൾപ്പെടും.
നൂൽപ്പുഴ, തിരുനെല്ലി പഞ്ചായത്തുകൾ പൂർണമായും നെന്മേനി, പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെയും ബത്തേരി നഗരസഭയുടെ വിവിധ ഭാഗങ്ങളും വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളും കോടതി വിധിപ്രകാരം ബഫർ സോണിൽപ്പെടും. ഇതോടെ പ്രത്യക്ഷമായി മൂന്ന് ലക്ഷത്തോളം ആളുകളെയാണ് വിധി ബാധിക്കുക. ഇവയ്ക്ക് പുറമെ പരോക്ഷമായി ലക്ഷക്കണക്കിന് ആളുകളെയും ബാധിക്കും. സംസ്ഥാനത്തെ ഏറ്റവുമധികം ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന പഞ്ചായത്ത് കൂടിയാണ് തിരുനെല്ലിയും നൂൽപ്പുഴയും. മൊത്തം ജനസംഖ്യയുടെ പകുതിയിലധികവും ഗോത്രവിഭാഗങ്ങളാണ്.
വനമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരപരിധി ബഫർ സോണാക്കുന്നതോടെ ജനങ്ങളുടെ വീട് നിർമ്മാണം ഉൾപ്പെടെയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തടസപ്പെടും. നിലവിൽ നടക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ പ്രവർത്തനങ്ങളെയും ഉത്തരവ് ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ബഫർ സോണായി പറഞ്ഞിരിക്കുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ ഏതെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിൽ ആറ് മാസത്തിനകം സി.സി.എഫിൽ നിന്ന് അനുമതി വാങ്ങണമെന്നും പറയുന്നു. ഒരു കിലോമീറ്റർ ചുറ്റളവിലെ നർമ്മിതികളുടെ വിശദ വിവരം സുപ്രീം കോടതിയെ മൂന്ന് മാസത്തിനകം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിലെ ഉത്തരവിൽ ഇളവ് വേണമെങ്കിൽ ജനങ്ങളുടെ പൊതു താൽപ്പര്യം പരിഗണിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ജനങ്ങളുടെ ശക്തമായ പ്രതിഷേധമുയർന്നാൽ അത് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സെൻട്രൽ എംപവർമെന്റ് കമ്മറ്റിയെയും അറിയിക്കണം.
നിലവിലുള്ള കോടതി വിധിയിൽ ജനങ്ങൾ ആശങ്കാകുലരാണ്. ജനവാസമേഖലകൾ അതേപടി നിലനിർത്തണമെന്ന നിലപാടിലാണ് സംസ്ഥാനം. ഇക്കാര്യം അറിയിച്ചുകൊണ്ട് കോടതിവിധിയുടെ പശ്ചാത്തലത്തിൽ കേരളവും റിപ്പോർട്ട് നൽകും. കേസിൽ കക്ഷിചേരേണ്ട ആവശ്യമുണ്ടെങ്കിൽ അതും പരിഗണിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നിയമപരമായി മുന്നോട്ട് പോകേണ്ട സാഹചര്യമാണെങ്കിൽ അതിന് വേണ്ട നിയമോപദേശവും സർക്കാർ തേടുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |