കോഴിക്കോട്: എക്‌സൈസ് വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ വിപുലീകരിക്കണമെന്നും ഓഫീസുകൾ കൂടുതൽ ആധുനികവത്കരിക്കണമെന്നും എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉത്തരമേഖലാ എക്‌സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്‌സൈസ് വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ സുതാര്യവും ഓഫീസ് അന്തരീക്ഷം മെച്ചപ്പെടുത്തി സ്ത്രീ സൗഹാർദമാക്കണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ മാതൃകാപരവും ജാഗ്രതയോടെയുമുള്ള ഇടപെടൽ വകുപ്പിന് അഭിമാനമാണ്. സർക്കാർ സ്ഥാപനങ്ങളിൽ അഴിമതി ഒരുതരത്തിലും അനുവദിക്കില്ലെന്നും അഴിമതിക്കാരെ പുറത്താക്കുകയെന്നതാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കേരളത്തിലെ ആദ്യ വനിതാ സിവിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ഒ. സജിതയെയും വിമുക്തി ബോധവത്കരണ ക്ലാസുകൾ നയിച്ച സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ. സമീറിനെയും അനുമോദിച്ചു. അഡീഷണൽ എക്‌സൈസ് കമ്മിഷണർ രാജീവ്, അസി. എക്‌സൈസ് കമ്മിഷണർ സുരേഷ്, ജോയിന്റ് എക്‌സൈസ് കമ്മിഷണർ രൺജിത്ത്, ഉത്തരമേഖലാ എക്‌സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എക്‌സൈസ് കമ്മിഷണർ ആനന്ദകൃഷ്ണൻ സ്വാഗതവും ഉത്തരമേഖലാ ജോയന്റ് കമ്മിഷണർ ജി.പ്രദീപ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |