കൊല്ലം: "ആഹാ, നല്ല രുചിയുണ്ടല്ലോ..." സാമ്പാറൊഴിച്ച് കുഴച്ച ഒരുരുള ചോറ് കഴിച്ചശേഷം മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞപ്പോൾ ഒപ്പമിരുന്ന് ഊണ് കഴിച്ചുകൊണ്ടിരുന്ന കുട്ടിക്കൂട്ടം അത് തലയാട്ടി ശരിവച്ചു. ഇന്ന് മാത്രമല്ല എന്നും രുചിയുള്ള വിഭവങ്ങളാണെന്ന് അവർ പറഞ്ഞപ്പോൾ മന്ത്രിക്ക് വലിയ സന്തോഷം. ബീറ്റ് റൂട്ട് മെഴുക്കുപുരട്ടിയും പയറുതോരനും രണ്ടാമതും ചോദിച്ചുവാങ്ങി കഴിച്ച് തൃപ്തനായിട്ടാണ് മന്ത്രി എഴുന്നേറ്റത്.
പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണ ത്തിനിടെയാണ് മന്ത്രി കഴിക്കാനെത്തിയത്. സ്കൂളിൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം രാവിലെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ മറ്റ് രണ്ട് പരിപാടികളിൽക്കൂടി പങ്കെടുത്തശേഷം ഉച്ചയോടെയാണ് മന്ത്രി സ്കൂളിലെത്തിയത്. രാവിലത്തെ പരിപാടി കഴിഞ്ഞ് മന്ത്രി പോകുമെന്ന് ഉറപ്പുള്ളതിനാൽ പ്രത്യേക വിഭവങ്ങളൊന്നും അടുക്കളയിൽ ഒരുക്കിയതുമില്ല.
ചടങ്ങ് കഴിഞ്ഞപ്പോഴാണ് ഉച്ച ഭക്ഷണം കഴിക്കാൻ താനുണ്ടെന്ന് മന്ത്രി അറിയിച്ചത്. വാഴയില സംഘടിപ്പിക്കാൻ സ്കൂൾ അധികൃതർ തയ്യാറായപ്പോൾ കുട്ടികളുടെ പാത്രത്തിൽ മതിയെന്ന് പറഞ്ഞ് സ്റ്റീൽ പാത്രത്തിലാണ് മന്ത്രി ചോറും കറികളും വാങ്ങിയത്. ക്ളാസ് മുറിയിൽ കുട്ടികളുടെ ഇടയിലിരുന്ന് കഴിച്ചു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജിയും പഞ്ചായത്തംഗം കോട്ടയ്ക്കൽ രാജപ്പനും പ്രിൻസിപ്പൽ ബീന കുഞ്ഞച്ചനും എച്ച്.എം സി.അമ്പിളിയും പി.ടി.എ പ്രസിഡന്റ് എസ്.ശശികുമാറും മന്ത്രിക്കൊപ്പം കുട്ടികൾക്കിടയിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളുടെ പട്ടികയിൽപ്പെടുന്ന പുത്തൂർ സ്കൂളിൽ അഞ്ഞൂറിൽപരം കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതി വഴി ആഹാരം പതിവായി കഴിക്കുന്നത്. സുരക്ഷിതവും ഗുണമേന്മയുമുള്ള ഭക്ഷണമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാർ സ്കൂളുകളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |