കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ സവിശേഷ ചടങ്ങുകളായ വാളാട്ടവും തേങ്ങയേറും ഇന്ന് അക്കരെ കൊട്ടിയൂരിൽ നടക്കും. അത്തം നാളായ ഇന്ന് നാലാമത്തെ വലിയ വട്ടളം പായസം നിവേദ്യമായ അത്തം ചതുശ്ശതം പെരുമാൾക്ക് നിവേദിക്കും. കലം വരവിനെത്തുടർന്ന് ആരംഭിച്ച മൂന്നുദിവസത്തെ കലംപൂജകൾ കഴിഞ്ഞ് അത്തം നാളിലാണ് വാളാട്ടം.
മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിച്ച വാളുകൾ വാളശന്മാർ എന്ന സ്ഥാനികർ ശീവേലി സമയത്ത് എഴുന്നള്ളിച്ചെത്തി ദേവീദേവന്മാരെ ഉഴിയുന്നതാണ് വാളാട്ടം. വാളുമായി തിരുവഞ്ചിറയിൽ പ്രദക്ഷിണവും നടത്തും.അവർ പ്രദക്ഷിണം ചെയ്തു പോയാൽ ശീവേലി മുഴുമിക്കുന്നു.
പൂവറയ്ക്കും അമ്മാറക്കൽ തറയ്ക്കും മദ്ധ്യേയുള്ള പ്രത്യേക സ്ഥാനത്തെ ശിലയിൽ കുടിപതികൾ തേങ്ങയേറ് നടത്തുന്ന ചടങ്ങും ഇന്ന് നടക്കും. വടക്കോട്ട് തിരിഞ്ഞുനിന്ന് പ്രായക്രമത്തിൽ തേങ്ങയേറ് നടത്തും. ഇന്നുരാത്രി കലശമണ്ഡപത്തിൽ കലശപൂജയും നടക്കും. നാളെ നടക്കുന്ന തൃക്കശ്ശോട്ടത്തോടെ വൈശാഖ മഹോത്സവം സമാപിക്കും.
പെരുമാൾക്ക് രുദ്രാക്ഷ മാല സമർപ്പിച്ചു
കൊട്ടിയൂർ: കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് കൊട്ടിയൂർ പെരുമാൾക്ക് പുതിയ രുദ്രാക്ഷമണിയിച്ചു. വിവിധ പ്രദേശങ്ങളിലെ പതിനാറോളം ഭക്തരുടെ നേതൃത്വത്തിൽ അഞ്ചു ലക്ഷത്തോളം രൂപ ചിലവിൽ സ്വർണ്ണത്തിൽ തീർത്ത രുദ്രാക്ഷ മാല നിർമ്മിച്ച് സമർപ്പിച്ചത്.സ്വർണ്ണക്കുടം വെളളിക്കുടം സമർപ്പണ ചടങ്ങിനിടെ അടിയന്തര യോഗത്തിന് മുമ്പാകെയായിരുന്നു സമർപ്പണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |