പത്തനംതിട്ട : ഫിലിം ഒട്ടിച്ച വാഹനങ്ങൾ പിടികൂടാൻ ഓപ്പറേഷൻ സുതാര്യവുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനായി ഏർപ്പെടുത്തിയ സ്പെഷ്യൽ ഡ്രൈവാണിത്. സൺ ഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെയുള്ള നടപടിയാണ് പരിശോധന കൊണ്ട് ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ ഒരു തരത്തിലുള്ള രൂപമാറ്റവും അനുവദിക്കില്ല. കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ടായിട്ടും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് പലരും യാത്ര ചെയ്യുന്നത്. ജില്ലയിൽ നിരവധിയാളുകൾ വാഹനങ്ങളിൽ ഫിലിം ഒട്ടിച്ചിട്ടുണ്ട്. ആദ്യ ഘട്ടം 250 രൂപ പിഴ ഈടാക്കുന്നതിനൊപ്പം ഫിലിം ഇളക്കി മാറ്റാൻ നിർദേശവും നൽകും. പതിനാല് വരെയാണ് ഓപ്പറേഷൻ സുതാര്യം നടപ്പാക്കുന്നത്.
ജില്ലയിൽ രണ്ട് ദിവസത്തിനുള്ളിൽ 250 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 62,500 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഓൺലൈനായി ആണ് പിഴ അടയ്ക്കേണ്ടത്. ജില്ലയിൽ ആറ് സ്ക്വാഡുകൾ എല്ലാ താലൂക്കുകളിലും പരിശോധന നടത്തുന്നുണ്ട്. നിയമലംഘനം തുടർന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യും. മന്ത്രിമാർക്കും വി.ഐ.പികൾക്കും എല്ലാം ഈ നിയമം ബാധകമാണ്. യുവാക്കൾ മാത്രമല്ല മുതിർന്നവരും നിയമലംഘനം നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
" 250 വാഹനങ്ങൾ നിലവിൽ പിടികൂടിയിട്ടുണ്ട്. 250 രൂപയാണ് പിഴ. ഫിലിം എടുത്ത് മാറ്രാൻ നിർദേശം നൽകിയിട്ടുണ്ട്. വീണ്ടും പിടികൂടിയാൽ കർശന നടപടിയെടുക്കും. "
എ.കെ.ദിലു
പത്തനംതിട്ട ആർ.ടി.ഒ
ഫ്രീക്കൻമാർക്കും പിടിവീഴും
പത്തനംതിട്ട നഗരത്തിൽ ഫ്രീക്കൻമാർക്കും പിടിവീഴും. രൂപമാറ്റം വരുത്തിയ ബൈക്കുകൾ , നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ തുടങ്ങിയവ കൊണ്ട് നടക്കുന്ന ഫ്രീക്കൻമാർ ഏറെയാണ്. കഴിഞ്ഞ ദിവസം
13 ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധന കർശനമാക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |