കൊച്ചി: വടുതല ബണ്ട് പ്രശ്നത്തിൽ റവന്യൂ വകുപ്പനു പിന്നാലെ ജലസേചന വകുപ്പിനെതിരെയും ആരോപണം. നോട്ട്ഫയൽ ഇല്ലെന്നും കളക്ടർക്ക് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ കവറിംഗ് ലെറ്റർ ഇല്ലെന്നുമാണ് ബണ്ട് പൊളിക്കാൻ പോരാട്ടം നടത്തുന്ന സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റിയുടെ (സ്വാസ്) ആരോപണം.
വിവരങ്ങൾ ഉൾപ്പെടുത്തിയ നോട്ട് ഫയലുംകവറിംഗ് ലെറ്ററും ഇല്ലെന്നുമുള്ള കാര്യങ്ങൾ മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരാണ് വ്യക്തമാക്കിയത്. ആഭ്യന്തരമായി സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന് ഇവ ആവശ്യമില്ലെന്നാണ് വകുപ്പിന്റെ ന്യായീകരണം. വിഷയത്തിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാനൊരുങ്ങുകയാണ് സ്വാസ്.
നേരത്തെ, വടുതല ബണ്ടുമായി ബന്ധപ്പെട്ട റവന്യൂ ഫയൽ നീക്കത്തിലും സ്വാസ് ആരോപണമുന്നയിച്ചിരുന്നു. ഫയൽ നമ്പറിട്ട് സൂക്ഷിക്കാതിരുന്നതും ദുരന്ത നിവാരണ വിഭാഗത്തിന്റെ പക്കൽ ഫയലില്ലെന്നും കണ്ടെത്തിയിരുന്നു. ഒടുവിൽ മന്ത്രി കെ. രാജൻ പങ്കെടുത്ത യോഗത്തിൽ ഫയൽ നീക്കത്തിൽ കാലതാമസമുണ്ടാകരുതെന്ന് പൊതുനിർദേശം വന്നതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.
പരിശോധനയ്ക്ക് സമിതി
വടതല ബണ്ട് പൊളിക്കുന്നത് നീളുന്ന സാഹചര്യത്തിലും കൊച്ചിൻ പോർട്ടും റെയിൽവേ ഫ്ലൈ ഓവർ നിർമ്മാണ കമ്പനിയായ അഫ്കോൺസുമെല്ലാം തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് അറിയിച്ച സാഹചര്യത്തിലും സ്ഥലം സന്ദർശിച്ച് പഠിക്കാൻ പ്രത്യേക സമിതി വരും. ജില്ലാ കളക്ടർ, അഫ്കോൺസ്, റെയിൽ വികാസ് നിഗം ലിമിറ്റഡ്, സർക്കാർ നോമിനി എന്നിവരുൾപ്പെട്ട സമിതിയാണ് പരിശോധിക്കുക. കോടതി നിർദേശ പ്രകാരമാണിത്.
എന്നാണ് പരിശോധന ആരംഭിക്കുകയെന്നോ സർക്കാർ പ്രതിനിധി ആരെന്നോ തീരുമാനിച്ചിട്ടില്ല. നേരത്തെ, ജലസേചന വകുപ്പ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 50 കിലോമീറ്ററിലേറെ നീളത്തിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ്. മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷെ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഗുരുതരമായ പ്രശ്നത്തെ ഇനിയുമിങ്ങനെ ലഘുവായി കാണരുതെന്ന് മാത്രമേ പറയാനാകൂ. പ്രശ്നപരിഹാരം താമസിച്ചാൽ മഴക്കാലത്ത് ജനങ്ങൾ ബുദ്ധിമുട്ടേണ്ടി വരും.
സ്വാസ് പ്രതിനിധികൾ
കളക്ടർക്ക് കൊടുത്തത് ഇൻഹൗസ് റിപ്പോർട്ട് ആയതിനാൽ കവറിംഗ് ലെറ്ററിന്റെ ആവശ്യമില്ല.
ഇറിഗേഷൻ വൃത്തങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |