@ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന് മുന്നിൽ ബി.ജെ.പി ഏകദിന ഉപവാസം
കോഴിക്കോട്: മാനസികാരോഗ്യകേന്ദ്രങ്ങളിൽ എത്തുന്ന രോഗികളെ ആജീവനാന്തം മനോരാഗികളാക്കുന്ന നിലപാടുകളാണ് മാറി മാറി വരുന്ന സർക്കാരുകൾ സ്വീകരിക്കുന്നതെന്നും രോഗികൾക്കല്ല സർക്കാരിനാണ് ഷോക്ക് ട്രീറ്റ്മെന്റ് നൽകേണ്ടതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാർ അവഗണനക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളിയുടെ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് നടന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താൻ കേന്ദ്രം നൽകിയ തുക നഷ്ടപ്പെടുത്തുകയാണ്. കേന്ദ്രം ആശുപത്രികൾക്കായി നൽകുന്ന പണം ചെലവഴിച്ചാൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. സർക്കാരിന്റേയും ആരോഗ്യമന്ത്രിയുടേയും വീഴ്ച ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, ലോക് ജനശക്തി പാർട്ടി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, മേഖലാ ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.റെനീഷ്, മണ്ഡലം പ്രസിഡന്റ് ടി.പി. ദിജിൽ, ജനറൽ സെക്രട്ടറി സി.പി.മണികണ്ഠൻ, സെൽ കോഡിനേറ്റർ ടി. ചക്രായുധൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, തിരുവണ്ണൂർ ബാലകൃഷ്ണൻ ,ബി.കെ.പ്രേമൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |