തിരുവനന്തപുരം:ഔട്ടർറിംഗ് റോഡിന്റെ നിർമ്മാണം ഒരു വർഷത്തിനകം ആരംഭിക്കാൻ ദേശീയപാത അതോറിട്ടിയുടെ നീക്കം. ആറുവരിപ്പാതയ്‌ക്കുളള സ്ഥലമാണ് ആദ്യം ഏറ്റെടുക്കുന്നതെങ്കിലും നാല് വരിപ്പാതയാകും നിർമ്മിക്കുക. ആവശ്യമുളളപ്പോൾ ആറ് വരിയാക്കി വികസിപ്പിക്കാനാണ് പദ്ധതി. ഇരുവശത്തും 10 മീറ്റർ വീതം സർവീസ് റോഡിനായി മാറ്റിവയ്‌ക്കും. പദ്ധതി അതിവേഗം പൂർത്തിയാക്കാൻ സംസ്ഥാനസർക്കാരിനും താത്പര്യമുണ്ട്. ഈ പ്രദേശത്ത് സർക്കാർ ഭൂമിയുണ്ടെങ്കിൽ സൗജന്യമായി കൈമാറും.ഭൂമി വിട്ടുകൊടുക്കുന്നവർക്ക് നഷ്‌ടപരിഹാരം നിശ്ചയിച്ചുകഴിഞ്ഞാൽ ഉടൻ സംസ്ഥാന സർക്കാർ വിഹിതം ദേശീയപാത അതോറിട്ടിക്ക് കൈമാറും. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 70 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ഔട്ടർ റിംഗ് റോഡിന്റെ നീളം 80 കിലോമീറ്ററാണ്.പാതയുടെ അന്തിമ അലൈൻമെന്റ് തയ്യാറാക്കുന്നതിനുമുമ്പേ ഭൂമിയേറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതുതന്നെ ഇതിന്റെ സൂചനയായാണ്.കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജൻ പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ അലൈൻമെന്റ് അന്തിമമാക്കാനുളള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരത്‌മാല, ദേശീയപാത അതോറിട്ടി,സംസ്ഥാന പൊതുമരാമത്ത് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പദ്ധതിപ്രദേശങ്ങൾ സന്ദർശിക്കുകയാണ്. വിഴിഞ്ഞം–നാവായിക്കുളം പാതയിൽ നിന്ന് മംഗലപുരത്തേക്ക് ലൂപ് റോഡും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.റോഡ് പൂർത്തിയായ ശേഷം മേൽപ്പാലങ്ങൾ ആവശ്യമായി വന്നാൽ സംസ്ഥാന സർക്കാരാണ് നിർമ്മിക്കേണ്ടത്.
70 മീറ്റർ വീതി
80 കിലോമീറ്റർ നീളം
പദ്ധതിച്ചെലവ് 4871 കോടി
കടന്നുപോകുന്നത് 14 വില്ലേജുകളിലൂടെ
ടൗൺഷിപ്പും വ്യവസായപാർക്കുകളും വരും
ഒൗട്ടർ റിംഗ് റോഡ് നിർമ്മാണത്തിനുശേഷം രണ്ടാം ഘട്ടമായി സമീപത്ത് ടൗൺഷിപ്പുകളും വ്യവസായ പാർക്കുകളും വികസിപ്പിക്കുന്ന ഗ്രോത്ത് കോറിഡോർ സജീവ പരിഗണനയിലുണ്ട്. 39 മേൽപ്പാതകൾ, 24 അടിപ്പാതകൾ, ഒരു വലിയ പാലം, 11 ചെറുപാലം എന്നിവ നിർമ്മിക്കണം. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ വേഗത്തിൽ ചരക്കുനീക്കാനുള്ള വലിയ സാദ്ധ്യതയും റിംഗ് റോഡ് തുറക്കും.
ഏറ്റെടുക്കുന്നത് 923 ഏക്കർ
4871 കോടി രൂപയുടെ റോഡ് പദ്ധതിയിൽ ഭൂമിയേറ്റെടുക്കലിനും യൂട്ടിലിറ്റി ഷിഫ്‌റ്റിംഗ് ആവശ്യത്തിനുമായി 2222 കോടി രൂപയാണ് കണക്കാക്കുന്നത്. കിറ്റ്കോ തയ്യാറാക്കിയ വിശദ പദ്ധതിരേഖയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. 926 ഏക്കർ സ്ഥലമാണ് ആകെ ഏറ്റെടുക്കേണ്ടിവരിക.നല്ലതോതിലുളള നഷ്‌ടപരിഹാരത്തുക കൊടുക്കുമെന്നതിനാൽ ഭൂമി ഏറ്റെടുക്കൽ സുഗമമാകുമെന്നാണ് കണക്കുക്കൂട്ടൽ.
കടന്നുപോകുന്ന വില്ലേജുകൾ
തേക്കട,വേങ്കോട്,അരുവിക്കര,വിളപ്പിൽ,കാട്ടാക്കട,മാറനല്ലൂർ,മലയിൻകീഴ്,പള്ളിച്ചൽ,ബാലരാമപുരം,വെങ്ങാനൂർ,കരകുളം, വെമ്പായം,പോത്തൻകോട്,അണ്ടൂർക്കോണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |