പത്തനംതിട്ട : നഗരത്തിൽ വീണ്ടും കുടിവെള്ളം മുടങ്ങി. കണ്ണങ്കര, ചുട്ടിപ്പാറ, തെക്കേചരുവിൽ, വലഞ്ചുഴി തുടങ്ങിയ പ്രദേശങ്ങളിൽ നാലുദിവസമായി വെള്ളമില്ല. പൈപ്പ് ലൈൻ തകരാറാണ് കുടിവെള്ള വിതരണം തടസപ്പെടാൻ കാരണമെന്ന പതിവ് മറുപടിയാണ് വാട്ടർ അതോറിറ്റിയുടേത്. ഇന്നലെ കണ്ണങ്കരയിലെ ജില്ലാ ജയിലിന് സമീപം വാട്ടർ അതോറിറ്റി അധികൃതർ റോഡ് കുഴിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വെള്ളം എത്തിയില്ല. പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജാേലിയാണ് നടക്കുന്നത്. നഗരത്തിൽ പുതിയ പൈപ്പുലൈനുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലേ പൂർണ തോതിൽ ജലവിതരണം നടക്കൂവെന്നാണ് അറിയുന്നത്. അതേസമയം, വെള്ളമില്ലെന്ന് പരാതി പറയാൻ ചെന്നാൽ വാട്ടർ അതോറിറ്റി അധികൃതർ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് നഗരസഭാ കൗൺസിലർ എം.സി.ഷെരീഫ് പറഞ്ഞു. കുടിവെള്ളം വിതരണം അടിയന്തരമായി പുന:സ്ഥാപിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഒാഫീസിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. വെള്ളം കിട്ടാത്തതിനാൽ നഗരത്തിലെ ജനങ്ങൾ രോഷാകുലരാണ്. ജനങ്ങളുടെ ആവശ്യം മനസിലാക്കി നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |