തളിപ്പറമ്പ്: കരിമ്പത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.
പതിനേഴു പ്രവർത്തകരെ ഇവിടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കരിമ്പം കില കാമ്പസിന് മുന്നിലെ റോഡിന് നൂറു വാര അകലെ പൊലീസ് ബാരിക്കേഡ് വച്ച് പ്രതിഷേധക്കാരെ തടഞ്ഞിരുന്നു. പ്രകടനമായെത്തിയ
യൂ ത്ത് കോൺഗ്രസ്, യൂത്ത്‌ലീഗ് പ്രവർത്തകർ ബാരി കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കിയതിനെ തുടർന്നാണ് പൊലീസ് ലാത്തിവീശിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുൽ, സംസ്ഥാന കമ്മറ്റി അംഗം രാഹുൽ ദാമോദരൻ, സി.വി.വരുൺ, ജയ്‌സൺ പരിയാരം, യൂത്ത് ലീഗ് നേതാക്കളായ കെ.പി.നൗഷാദ്, അഷ്‌റഫ് ബപ്പു,
സയീദ് പന്നിയൂർ, സുബൈർ മണ്ണൻ, ഹനീഫ മദ്രസ, ഷുഹൈബ് കുപ്പം, ഷാഹൂൽ കപ്പാലം, അനസ് കപ്പാലം, സഫ്വാൻ ഇരിങ്ങൽ, ആഷിഖ് തടിക്കടവ്, ജുബൈർ അയിയിൽ, അലി മംഗര,നൗഷാദ് പുതുക്കണ്ടം, ഓലിയൻ ജാഫർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി ധർമ്മശാല ചൊറുക്കള വഴി കരിമ്പത്തെ കാമ്പസിൽ എത്തിയതിന് ശേഷമായിരുന്നു സംഭവം. ഇതിനിടെ പൊലിസിന് നേരെ പ്രവർത്തകർ കല്ലുകൾ എറിഞ്ഞു.അറസ്റ്റിലായവരെ മാങ്ങാട്ടുപറമ്പിലെ കെ.എ.പി.ആസ്ഥാനത്തേക്ക് എത്തിച്ചു.
പൊലീസ് ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരായ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിസാം മയ്യിൽ , കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജാബിർ പാട്ടയം, യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.പി.നദീർ എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജലപീരങ്കി പ്രവർത്തനരഹിതം;ലാത്തിയെടുത്ത് പൊലീസ്
രാവിലെ ഒൻപത് മുതൽ സംസ്ഥാനപാതയിൽ ജലപീരങ്കി പ്രവർത്തന രഹിതമായതിനെ തുടർന്നായിരുന്നു പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.പൊക്കുണ്ട് മുതൽ മന്ന വരെ ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിരുന്നു.തളിപ്പറമ്പ് ഡിവൈ.എസ്.പി. സി.ഐ എ.വി.ദിനേശൻ, എസ്.ഐ പി.സി.സഞ്ജയ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്
കറുപ്പിന് വിലക്കില്ല
തളിപ്പറമ്പ്: തളിപ്പറമ്പ് കില കാമ്പസിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ കറുപ്പിനെ വിലക്കാതെ പൊലീസ്. കറുത്ത മാസ്‌കോ വസ്ത്രമോ ധരിച്ചവരെയോ പൊലീസ് തടഞ്ഞില്ല. പ്രതിഷേധത്തെ തുടർന്ന് കനത്ത പൊലീസ് സുരക്ഷയായിരുന്നു ചടങ്ങ് നടക്കുന്ന കില കാമ്പസ് പരിസരത്ത് ഒരിക്കയത്. ബോംബ് ഡോഗ് സ്ക്വാഡുകളുടെ കർശന പരശോധനയും ഉണ്ടായിരുന്നു. കാമ്പസിൽ പരിപാടിക്കെത്തിയവരുടെ ബാഗ് അടക്കം പരിശോധിച്ചാണ് അകത്തേക്ക് കടത്തി വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |