കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ എൻ.ഐ.ഐ അന്വേഷണം പ്രതികളുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച്. കണ്ണൂർ സ്വദേശിയായ മലയാളിയാണ് കടത്ത് സംഘത്തിന്റെ മുഖ്യസൂത്രധാരൻ. ഇയാൾ നിരവധിപ്പേരെ വിദേശത്തേക്ക് കൊണ്ടുപോയതായി എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചു. ഇതിന്റെ ഭാഗമായാണ് ഫോൺവിളികളിലേക്ക് അന്വേഷണം വ്യാപിച്ചത്. മനുഷ്യക്കടത്ത് സംഘത്തിന്റെ ക്രൂരമർദ്ദനത്തിൽ മനംമടുത്ത് മലയാളിവീട്ടമ്മ കുവൈറ്റിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വീട്ടമ്മയെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നോ എന്നതുൾപ്പെടെ അന്വേഷണ പരിധിയിലുണ്ട്.
ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയേയും ഉത്തരേന്ത്യൻ സ്വദേശിനിയേയും കുവൈറ്റിൽനിന്ന് സിറിയയിലേക്ക് കടത്തിയെന്ന വിവരം എൻ.ഐ.എയ്ക്ക് ലഭിച്ചതായി സൂചനയുണ്ട്. ദുബായ് വഴി കുവൈറ്റിലെത്തിക്കുന്ന ഇന്ത്യക്കാരെ അവിടെനിന്ന് റോഡ്മാർഗം കുവൈറ്റിലെത്തിച്ചാണ് സമ്പന്ന അറബി കുടുംബങ്ങൾക്കാണ് വിൽക്കുന്നത്. ഇവിടെ കൊടിയപീഡനമാണ് സ്ത്രീകൾ അനുഭവിക്കുന്നത്. ചോദ്യംചെയ്യുന്നവരെ ഇവർതിരികെ കടത്തുസംഘത്തിന് കൈമാറും. മടങ്ങിയെത്തുവരിൽനിന്ന് മൂന്നുലക്ഷംരൂപ കൈക്കലാക്കി തിരിച്ചയക്കും. പണം നൽകാത്തവരെ കുടുസുമുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കും. പിന്നീട് സിറിയയിലെ ഐസിസ് സംഘത്തിന് കൈമാറുന്നതാണ് രീതി. കടത്ത് സംഘത്തിൽനിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ എറണാകുളം സ്വദേശിനിയുടെ ഭർത്താവിനെ ഇവർ സമാനരീതിയിൽ ഭീഷണിപ്പെടുത്തിയിരുന്നു. ആലപ്പുഴക്കാരിയേയും ഉത്തരേന്ത്യൻ സ്വദേശിനിയേയും പണം നൽകാത്തതിന്റെ വൈരാഗ്യത്തിലാകാം സിറിയയിലേക്ക് കടത്തിയിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്.
സംഭവത്തിൽ രക്ഷപ്പെടാൻ സഹായിച്ചവരുയുൾപ്പെടെയുള്ളവരുടെ മൊഴി ഇന്റലിജൻസ് ബ്യൂറോ രേഖപ്പെടുത്തി. എറണാകുളം സ്വദേശിയായ വിദേശ റിക്രൂട്ടിംഗ് ഏജൻസി ഉടമയായ രണ്ടാംപ്രതി ഒളിവിലാണ്. കുവൈറ്റിലുള്ള കണ്ണൂർ സ്വദേശിയായ ഒന്നാംപ്രതിയുടെ വിശദവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചെത്തിക്കാനും ആലോചിക്കുന്നുണ്ട്.
ഫെബ്രുവരി 14നാണ് എറണാകുളം സ്വദേശിനിയായ വീട്ടമ്മയെ വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിച്ച് അവിടെനിന്ന് കുവൈറ്റിലേക്ക് കടത്തി അറബികൾക്ക് വിറ്റത്. പത്തുലക്ഷം രൂപയ്ക്കായിരുന്നു ഇടപാട്. റിക്രൂട്ട്‌മെന്റും വിസയും വിമാന ടിക്കറ്റുമുൾപ്പെടെ സൗജന്യമാണെന്ന് കൊച്ചിയിലുൾപ്പെടെ നോട്ടീസ് പതിച്ചാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |