പ്രമാടം : ബാംബു കോർപ്പറേഷന്റെ പൂങ്കാവ് ഡിപ്പോയിൽ ഈറ്റ ക്ഷാമം രൂക്ഷമാകുന്നു. ആഴ്ചകളായി ഈറ്റ ലഭ്യമല്ലാതായതോടെ കർഷകരും പരമ്പരാഗത തൊഴിലാളികളും ദുരിതത്തിലാണ്. മുന്തിയ ഇനം ഈറ്റയാണ് പൂങ്കാവിൽ ലഭിച്ചിരുന്നത്. ആവശ്യക്കാരും ഏറെയാണ്. പൂങ്കാവിലെ ചന്ത ദിവസമായ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ ഈറ്റ വ്യാപാരം നടക്കുന്നത്. ഈ ദിവസങ്ങളിൽ പുലർച്ചെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയും പൂങ്കാവ് - പ്രമാടം റോഡിൽ രൂപപ്പെടും. എന്നാൽ ആഴ്ചകളായി ഇവിടെ ഈറ്റ വിപണനം നിലച്ചിരിക്കുന്നതിനാൽ കർഷകരും കുട്ട, വട്ടി തുടങ്ങിയവ ഉണ്ടാക്കി ഉപജീവനം നടത്തുന്ന പരമ്പരാഗത തൊഴിലാളികളും ഏറെ ദുരിതത്തിലാണ്.
പന്തലിൽ കയറ്റാനാകാതെ വെറ്റിലക്കൊടി
വെറ്റിലക്കൊടി പടർന്ന് തുടങ്ങുന്ന സമയം മുതൽ ഈറ്റ ആവശ്യമാണ്. പടർന്ന് പന്തലിക്കുന്ന കൊടിക്ക് പന്തൽ ഇടുന്നത് ഈറ്റ ഉപയോഗിച്ചാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് ഉൾപ്പടെ കർഷകർ ഇവിടെ ആഴ്ചതോറും എത്താറുണ്ട്. പെരിയാർ കടുവാസങ്കേതത്തിന്റെ പരിധിയിൽ വരുന്ന ശബരിമല, ഗൂഡ്രിക്കൽ വനമേഖലയിൽ നിന്ന് ബാംബുകോർപ്പറേഷൻ ശേഖരിക്കുന്ന ഫസ്റ്റ് ക്വാളിറ്റി ഈറ്റയാണ് പൂങ്കാവിൽ എത്തിച്ചിരുന്നത്.
കുടിൽ വ്യവസായവും പ്രതിസന്ധിയിൽ
കുട്ട, വട്ടി, പരമ്പ്, കൂടകൾ, വിവിധ കരകൗശല വസ്തുകൾ തുടങ്ങിയ നിർമ്മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും ഇൗറ്റ ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലാണ്. ഇൗ മേഖലയിൽ വർഷങ്ങളായി ജോലി നോക്കുന്ന മിക്കവർക്കും മറ്റ് തൊഴിലുകൾ അറിയില്ല.
നിയന്ത്രണങ്ങളില്ല, വനംവകുപ്പ്
വനത്തിനുള്ളിൽ നിന്ന് പാകമായ ഈറ്റകൾ വെട്ടുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കോർപ്പറേഷന് ആവശ്യമായ ഈറ്റകൾ യഥാസമയം നൽകുന്നുണ്ട്. വിവിധ വനമേഖലകളിൽ ഇപ്പോഴും ഈറ്റവെട്ട് നടക്കുന്നുണ്ട്.
പ്രതിസന്ധി അന്വേഷിക്കും
കോർപ്പറേഷന്റെ ഡിപ്പോകളിൽ ഈറ്റ ക്ഷാമം നിലവിലില്ല. പൂങ്കാവ് ഡിപ്പോയിലെ പ്രതിസന്ധി അന്വേഷിക്കും. പ്രാദേശികയമായ പ്രശ്നങ്ങളായിരിക്കും പ്രതിസന്ധിക്ക് പിന്നിൽ. നടപടി സ്വീകരിക്കും.
കോർപ്പറേഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |