മാഹി:പന്തക്കലിലെ കുളമുള്ളതിൽ താഴെ കുനിയിൽ അനാമിക നേടിയ എ.പ്ളസിന് മറ്റ് എ.പ്ളസുകാരിലും മൂല്യമേറും. എട്ടുവർഷക്കാലം ശരീരത്തെ നുറുക്കുന്ന വേദനയും സഹിച്ച് പല സംസ്ഥാനങ്ങളിലെയും മെഡിക്കൽ കോളേജുകളിലും ആയുർവേദ ചികിത്സാകേന്ദ്രങ്ങളിലും ചികിത്സ തേടിയ ഈ പതിനാറുകാരി മനസ് തളരാതെ എഴുതിയെടുത്തതാണ് ഈ എ.പ്ളസ് .
എല്ലുകളുടെ ബലം ക്ഷയിപ്പിക്കുന്ന മസ്‌ക്കുലർ ഡിസ്‌ട്രോഫി എന്ന രോഗം പിടിപെട്ട് ചികിത്സയിലാണ് ഈ പെൺകുട്ടി. പന്തക്കൽ ഐ.കെ.കുമാരൻ സ്മാരക ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ വീൽചെയറിൽ വന്നാണ് അനാമിക പരീക്ഷയെഴുതിയത്.മൈൻഡ് എന്ന സംഘടനയുടെ ഓൺലൈൻ ക്ളാസും യു.ട്യൂബിലെ ക്ളാസുകളും അനാമികയുടെ എ.പ്ളസ് നേട്ടത്തിന് പിന്നിലുണ്ട്.
സിവിൽ സർവീസാണ് അനാമികയുടെ സ്വപ്നം.
മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീഴുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കുട്ടിയെ ഡോക്ടറെ കാണിച്ചത്. രോഗം തിരിച്ചറിഞ്ഞതോടെ കോഴിക്കോട്, മണിപ്പാൽ ,ബാംഗ്ളൂർ, സേലം തുടങ്ങി പലയിടങ്ങളിലായി ചികിത്സ നടത്തി. ഒരു വർഷം തിരുനൽവേലിയിലും ഒരു വർഷം ചികിത്സിച്ചു. ഇതിനിടെ തൊട്ട് ഇളയ സഹോദരി അവന്തികയേയും
ഇതെ അസുഖം തന്നെയെന്ന് കണ്ടെത്തി.
ഓട്ടോറിക്ഷാ തൊഴിലാളിയും ഹൃദ് രോഗിയുമായ പിതാവ് കെ.ടി.കെ.ബിജുവും അമ്മ കെ.കെ.ബിന്ദുവും വഴിമുട്ടി നിന്നപ്പോൾ ഉദാരമതികളായ ചിലർ ചികിത്സാ സഹായത്തിനായി മുന്നോട്ട് വന്നു. സ്വന്തമായി വീടില്ലാത്ത ഈ കുടുംബത്തിന് സ്വന്തമായി അഞ്ച് സെന്റ് സ്ഥലമുണ്ട്.വീട് വെക്കാൻ സ്വരൂപിച്ചതെല്ലാം അനാമികയുടെ ചികിത്സക്ക് വേണ്ടി പിലവായി.
നിലവിൽ വൈക്കം തുറുവേലിക്കുന്നിലെ ആയുർവേദ പ്രൊഫസർ വിജിത്ത് ശശിധരനാണ് ഇരുവരെയും ചികിത്സിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |