കരിവെള്ളൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും സ്വാതന്ത്ര സമര സേനാനിയും പ്രശസ്ത കവിയുമായ ടി .എസ്. തിരുമുമ്പ് ഒറ്റുകാരനായിരുന്നുവെന്ന കെ.മാധവന്റെ മകൻ അജയ്‌കുമാർ കോടോത്തിന്റെ പരാമർശം വിവാദത്തിൽ. ' ഹാഫ് എ സെഞ്ച്വറി വിത്ത് എ ഗാന്ധിയൻ കമ്യൂണിസ്റ്റ് 'എന്ന പുസ്തകത്തിലൂടെയാണ് അജയ് കുമാർ രാഷ്ട്രീയസാമൂഹ്യ മണ്ഡലത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കാനിടയുള്ള പരാമർശം നടത്തിയിരിക്കുന്നത്.
' തിരുമുമ്പിന്റെ കീഴടങ്ങലിനുശേഷമാണ് പാർട്ടിയുടെ ഒളിസങ്കേതങ്ങളിൽ പൊലീസ് റെയ്ഡ് നടന്നത്. മടിക്കൈയിലെ ജനങ്ങളെ പൊലീസ് ക്രൂരമായി മർദിച്ച സ്ഥലത്താണ് സർക്കാർ അദ്ദേഹത്തിന് ഇപ്പോൾ സ്മാരകം പണിയുന്നതെന്നും പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. മലബാറിൽ വൻ പൊലീസ് അടിച്ചമർത്തലിനും ക്രൂരതയ്ക്കും തിരുമുമ്പ് ഇടവരുത്തിയെന്നും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.
1948 ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ കൊൽക്കൊത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തിരുമുമ്പ്, പി.അമ്പുനായർ എന്നിവർക്കൊപ്പം ട്രെയിൻ യാത്രയ്ക്കിടെ കോഴിക്കോട് വച്ച് കെ.മാധവന് ലഭിച്ച പി.കൃഷ്ണപിള്ളയുടെ ഒരു രഹസ്യകത്തിൽ പൊലീസ് അക്രമത്തിൽ നിന്നും പ്രധാന നേതാക്കളെ രക്ഷിക്കണമെന്ന പറഞ്ഞിരുന്നതായി പുസ്തകത്തിൽ പറയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റ ഏജന്റായ നെഹ്‌റു സർക്കാരിനെ അട്ടിമറിക്കാൻ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന കൽക്കത്ത തീസിസ് എന്നറിയപ്പെടുന്ന പ്രമേയം പാർട്ടി കോൺഗ്രസിൽ തിരുമുമ്പും അമ്പുനായരും അംഗീകരിച്ചതായും അജയ് കുമാറിന്റെ ഈ പുസ്തകത്തിൽ പറയുന്നു.
1948 മേയ് 21 ന് പൊലീസ് സംഘടിപ്പിച്ച പരിപാടികളിൽ തിരുമുമ്പ് കമ്മ്യൂണിസ്റ്റുകാരെ ദേശവിരുദ്ധരെന്ന് വിളിച്ചിരുന്നുവെന്ന പരാമർശവും പുസ്തകത്തിലുണ്ട്. തിരുമുമ്പിന്റെ കീഴടങ്ങലിനെ തുടർന്ന് കാസർകോട് താലൂക്കിലെ കമ്മ്യൂണിസ്റ്റ് താവളങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചുവെന്ന ആരോപണവും പുസ്തകത്തിലുണ്ട്. കെ.പി.ആർ ഗോപാലനെ പോലെയുള്ള നേതാക്കൾ ഇടപെട്ട് എല്ലാവരെയും മാറ്റിയതിനാൽ അറസ്റ്റ് നടന്നില്ല. എന്നാൽ ഇതിന്റെ പേരിൽ പലർക്കും പൊലീസ് മർദ്ദനമേറ്റതായും പുസ്തകത്തിൽ അജയ് കുമാർ കോടോത്ത് ആരോപിക്കുന്നു.
'തല നരക്കുന്നതല്ലെന്റെ വൃദ്ധത്വം
മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനി, ഗുരുവായൂർ ,ഉപ്പുസത്യാഗ്രഹപോരാളി
,ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പ്രമുഖകവി. താഴേക്കാട്ടു തിമിരിമനയിൽ സുബ്രഹ്മണ്യൻ തിരുമുമ്പ് എന്ന് മുഴുവൻ പേര് ( 1906 -1984). പ്രമുഖ ബ്രാഹ്മണനാടുവാഴി കുടുംബത്തിൽ നിന്ന് ദേശീയപ്രസ്ഥാനത്തിൽ.കർഷകസംഘത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും.
.നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽവാസം. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിപ്പോൾ തിരുമുമ്പ് അറസ്റ്റിൽ 1948 ലെ പാർട്ടിയുടെ രണ്ടാം കോൺഗ്രസോടുകൂടി പൊതുരംഗം വിട്ടു. പാടുന്ന പടവാൾ എന്ന് ഇ.എം.എസ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചു .1984 ൽ 78ാം വയസിൽ മരണം.
'തല നരക്കുന്നതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെൻ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിന് മുന്നിൽ തല കുനിക്കാത്തതാണെന്റെ യൗവനം' എന്ന പ്രശസ്തമായ വരികൾ തിരുമുമ്പിന്റേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |