കോട്ടയം. തെരുവുനായ ശല്യം അതിരൂക്ഷമായിട്ടും വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ മിനക്കെടാതെ അധികൃതർ. രണ്ട് വർഷത്തിന് മുകളിലായി പദ്ധതി നിലച്ചിട്ട്. നിരത്തുകൾ വാഴുകയാണ് തെരുവുനായ്ക്കൾ. ഇടറോഡുകൾ, മാർക്കറ്റ് , പമ്പുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ റോഡ് തുടങ്ങി ഓരോ മുക്കിലും മൂലയിലും തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. പുതുപ്പള്ളിയിൽ ഏഴും കാരാപ്പുഴയിൽ എട്ടും പാമ്പാടിയിൽ അഞ്ചും പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായയുടെ കടിയേറ്റു.
തെരുവ് നായ്ക്കളുടെ വംശവർദ്ധന നിയന്ത്രിക്കുന്നതിന് അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി ) പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും നടപ്പാവുന്നില്ല. പകലും രാത്രിയും നഗരത്തിൽ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കളിൽ പലതും ആക്രമണകാരികളാണ്. വാഹനമിടിച്ച് പരിക്കേറ്റതും പ്രായമേറിയപ്പോൾ വീട്ടുകാർ ഉപേക്ഷിച്ചതുമായ നായ്ക്കളും ഇക്കൂട്ടത്തിൽ പെടുന്നു. വന്ധ്യംകരണം നടക്കാത്തതും പൊതുനിരത്തിൽ അറവുമാലിന്യങ്ങൾ ഉൾപ്പെടെ ഭക്ഷണങ്ങളുടെ ലഭ്യതയും നായ്ക്കളുടെ വളർച്ചയ്ക്കും കുഞ്ഞുങ്ങൾ പെരുകുന്നതിനും ഇടയാക്കുന്നെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.
തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേനയായിരുന്നു വന്ധ്യംകരണ പദ്ധതി നടന്നിരുന്നത്. കുടുംബശ്രീ അംഗീകൃത ജന്തുക്ഷേമ സംഘടന അല്ലാത്തതിനാൽ, ഇവരിൽ നിന്നും ചുമതല മാറ്റി പുതിയ ഉത്തരവ് വന്നു. അതു പ്രകാരം നഗരസഭ, പഞ്ചായത്ത് എന്നിവ ഫണ്ട് സ്വകാര്യ ഏജൻസികൾക്ക് നൽകുകയാണ്. അതത് സ്ഥലത്തെ വെറ്ററിനറി സർജൻമാരെ നിർവഹണ ഉദ്യാേഗസ്ഥനായും നിയമിച്ചു. ജന്തുക്ഷേമ സംഘടനയെക്കൂടി ഉൾപ്പെടുത്തി വേണം പദ്ധതി നടപ്പാക്കാൻ. എന്നാൽ, ബന്ധപ്പെട്ടവരാരും ഇതിന് താത്പര്യമെടുക്കുന്നില്ല. വീടുകളിലെ നായ്ക്കൾക്ക് എബിസി പദ്ധതി പ്രകാരം വന്ധ്യംകരണം നടത്തുന്നതിന് 1500 രൂപയാണ് ഇടയാക്കുന്നത്. ഇതിന് സബ്‌സിഡി നൽകാൻ അധികൃതർ തയ്യാറാവണമെന്നും ആവശ്യമുണ്ട്.
വന്ധ്യംകരണത്തിന്
ഈടാക്കുന്നത്
1500 രൂപ.
പദ്ധതി മുടങ്ങാൻ കാരണം.
അംഗീകൃത ജന്തുക്ഷേമ സംഘടന അല്ലാത്തതിനാൽ കുടുംബശ്രീയെ ഒഴിവാക്കി.
പകരം മുൃഗഡോക്‌ടർമാരെ ഇംപ്ലിമെന്റ് ഓഫീസറാക്കി ഏജൻസിയെ ഏൽപ്പിച്ചു.
നേതൃത്വം നൽകേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ താത്പര്യമെടുക്കുന്നില്ല.
ഫ്രണ്ട്‌സ് ഒഫ് ആനിമൽസ് ഭാരവാഹി ഡോ.ബിജു പറയുന്നു.
വന്ധ്യംകരണ പ്രക്രിയയ്ക്കായി ഫ്രണ്ട്സ് ഓഫ് അനിമൽസ് തയ്യാറാണ്. ജില്ലയിലെ പഞ്ചായത്ത്, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ഇതിന് അനുയോജ്യമായ കെട്ടിടം, സ്ഥലം, സൗകര്യം സ്വകാര്യ വെറ്ററിനറി ഡോക്ടർമാരുടെ സേവനം എന്നിവ ഏർപ്പാടാക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |