പാലക്കാട്: ഒന്നാംവിള നെൽകൃഷിക്കായി തയ്യാറാക്കിയ ഞാറ്റടിയിൽ കീടബാധ വ്യാപകമായതിനാൽ കർഷകർ ആശങ്കയിൽ. ദിവസങ്ങൾ മാത്രം പ്രായമുള്ള നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. മഴ ഇല്ലാത്തതിനാൽ ഞാറുകൾ ഉണക്കുഭീഷണിയെ തുടർന്ന് ഏറെ പ്രതിസന്ധിയിലായിരിക്കുന്നതിനു പിന്നാലെയാണ് കീടബാധശല്യവും വ്യാപിച്ചിരിക്കുന്നത്.
ആലത്തൂർ, കുഴൽമന്ദം, എരിമയൂർ, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, എലപ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പൊൽപ്പുള്ളി, പട്ടഞ്ചേരി, തത്തമംഗലം തുടങ്ങിയ മേഖലകളിലെ ഞാറ്റടിയിലാണ് വ്യാപകമായി മഞ്ഞളിപ്പും കരിഞ്ഞുണങ്ങലും. ഇതോടെ പ്രതിവിധിക്കായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. മഴ ഇല്ലാത്തതിനാൽ കനാൽ വെള്ളം ഉപയോഗിച്ച് മിക്ക പ്രദേശങ്ങളിലും നിലമൊരുക്കൽ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കനാൽവെള്ളം എത്താത്ത വാലറ്റ പ്രദേശങ്ങളിലെ കർഷകർ ഇപ്പോഴും ദുരിതത്തിലാണ്. കനാൽ വെള്ളം ആദ്യം ലഭ്യമായ ഇടങ്ങളിൽ കർഷകർ നടീൽ നടത്തിയ പാടങ്ങളിലും കീടബാധ ബാധിച്ചിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു.
ഇലപ്പേൻ കീടബാധ വേഗത്തിൽ പടരും
ഇലപ്പേൻ എന്ന ഈ കീടബാധ നെല്ലിന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഇലകളെ ആക്രമിക്കുന്നവയാണ്. കറുത്തപേൻ പോലുള്ള ഈ കീടം ഇലയിൽ നിന്നും നീര് ഊറ്റിയെടുക്കുന്നതിനാൽ ഇലയുടെ അറ്റം ചുരുണ്ടുണങ്ങും. ചുരുണ്ടഭാഗം നിവർത്തി നോക്കിയാൽ ഇലയുടെ ഹരിതകം നഷ്ടപ്പെട്ട് വെളുത്ത നിറമാകും കാണാൻ സാധിക്കുക. കീടങ്ങളുടെ ആക്രമണം രൂക്ഷമാകുന്നതോടെ താഴെയുള്ള ഇലകളിലും ഇവ ബാധിച്ചു തുടങ്ങും. ഇത്തരത്തിൽ പെട്ടെന്ന് എല്ലാ ഭാഗത്തേക്കും വ്യാപിക്കും. മൂപ്പ് കൂടിയ ചെടികളിൽ കൂമ്പ് ചുരുണ്ട് പോകുകയും ചെയ്യും. ഇലപ്പേനുകൾ പകൽ സമയത്ത് പറക്കുമെന്നതിനാൽ കീടബാധ സമീപത്തുള്ള പാടശേഖരങ്ങളിലേക്കും വേഗത്തിൽ പടരാൻ കാരണമാകും.
പ്രതിവിധി
ഇലകളിൽ മുറിവ് ഉണ്ടാകുന്നതിനാൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗവും പിടിപെടാൻ സാധ്യതയേറെയാണ്. നെൽപാടങ്ങളിൽ രണ്ട് ദിവസം വെള്ളം കെട്ടിനിർത്തിയാൽ ഇലപ്പേനുകൾ നശിക്കും. എന്നാൽ വെള്ളം ലഭ്യമാകാത്ത കൃഷിയിടങ്ങളിൽ ഒരു ഏക്കറിന് 50 ഗ്രാം തയോമിതോക്‌സം 100 ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിക്കുകയാണെങ്കിൽ കീടബാധയെ തടയാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |