കൊച്ചി: കലൂർ പറത്തറവീട് നിറയെ മിഴിവാർന്ന ചിത്രങ്ങളാൽ അലംകൃതമാണ്. അടുക്കളയിലും കുളിമുറിയിലുംവരെ ഇവ സ്ഥാനംപിടിച്ചിട്ടുണ്ട്. 72കാരിയായ വീട്ടമ്മ ടെറസിറ്റ ബ്രിട്ടോയുടെ കരവിരുതിൽ പിറന്നവയാണ് ഇതെല്ലാം. ഇതേവരെ വരച്ചത് ആയിരത്തിലേറെ ചിത്രങ്ങൾ. സ്ഥലപരിമിതി മൂലം പകുതി മാത്രമേ ചുമരുകളിൽ വയ്ക്കാനായുള്ളൂ. ബാക്കി ഭദ്രമായി പൊതിഞ്ഞ് സൂക്ഷിക്കുന്നു. ആലപ്പുഴയിലെ തറവാട്ടുവീട്ടിലും ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
കുട്ടിക്കാലംമുതൽ വരയ്ക്കുന്ന ടെറസിറ്റ 1995-96 ലാണ് ചിത്രരചനയെ ഗൗരവമായി കണ്ടുതുടങ്ങിയത്. ഓയിൽ പെയിന്റിംഗിൽ തുടങ്ങിയ വരയ്ക്ക് ഇപ്പോൾ രൂപവും ഭാവവും മാറി. നിരവധി ചിത്രരചനാ രീതികൾ കൈവശമുണ്ട്.
കാൻവാസിൽ പകർത്തിയ രവിവർമ്മ ചിത്രങ്ങൾക്ക് മാറ്റൊട്ടും ചോർന്നിട്ടല്ല. കഥകളിയുൾപ്പെടെ കലാരൂപങ്ങളും ദൈവരൂപങ്ങളും പ്രകൃതി ഭംഗിയുമെല്ലാം മികവോടെ പകർത്തിയിട്ടുണ്ട്.
വരയ്ക്ക് വഴിതെളിച്ച് വായന
ഇംഗ്ലീഷ്, മലയാളം സാഹിത്യകൃതികളിൽനിന്ന് ലഭിച്ച ആശയങ്ങളും കാൻവാസിലേക്ക് പകർത്തിയിട്ടുണ്ട്. പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ'യിലെ ഭീഷ്മരുടെ ശരശയ്യാരംഗവും കർണ്ണന്റെ കണ്ണുനിറയുന്നതും വരയ്ക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. എറണാകുളം ഡർബാർഹാളിൽ ഒരിക്കൽ പ്രദർശനം നടത്തി. ആവശ്യക്കാരുണ്ടെങ്കിലും മനസ് അനുവദിക്കാത്തതിനാൽ ചിത്രങ്ങൾ വിറ്റിട്ടില്ല. കൊവിഡ് സമയത്ത് മൂന്നുമാസമെടുത്ത് വലിയ മൺകുടത്തിൽ വരച്ച മ്യൂറൽ പെയിന്റിംഗിന് അരലക്ഷംവരെ വിലപറഞ്ഞിട്ടും വിറ്റില്ല.
ഉറ്റവരുടെ പിന്തുണ
സുപ്രീംകോടതി അഭിഭാഷകനായ ഭർത്താവ് അഡ്വ. ജോൺ ബ്രിട്ടോയും അയർലൻഡിൽ ശാസ്ത്രജ്ഞനായ മകൻ നിഷാനും ടെറസിറ്റയ്ക്ക് പൂർണ പിന്തുണയുമായുണ്ട്. നിറങ്ങളും മറ്റ് സാമഗ്രികളുമെല്ലാം വാങ്ങുന്നത് ബ്രിട്ടോയാണ്. വീട്ടിലെ പണികളൊതുക്കി വരആരംഭിച്ചാൽ മണിക്കൂറുകൾ നീളും. ആ സമയം ആരും ശല്യപ്പെടുത്തില്ല. മുംബയിലെ ജഹാംഗീർ ആർട്ട് ഗാലറിയിലുൾപ്പെടെ പ്രദർശനത്തിന് ബ്രിട്ടോ അവസരങ്ങൾ തിരക്കുന്നുണ്ട്.
വര രീതികൾ
ഫാബ്രിക്, ഓയിൽ, അക്രിലിക്, നീഡിൽക്രാഫ്റ്റ്, ബാത്തിക്ക്, തഞ്ചാവൂർ, മ്യൂറൽ, പോട്ട്, എംബ്രോയിഡറി..
ഇനിയുമേറെ വരയ്ക്കണം. പ്രദർശനം നടത്തണം. വരയ്ക്കുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത്.
ടെറസിറ്റ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |