കോട്ടയം . കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ സ്വർണക്കൊടിമരം സ്ഥാപിക്കാൻ ഹൈക്കോടതി അനുമതി നൽകി. സ്വർണ്ണക്കൊടിമരം സ്ഥാപിക്കാൻ ദേവസ്വം ബെഞ്ചിന്റെ അനുമതി തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവു നൽകിയത്. ക്ഷേത്രോപദേശക സമിതിയാണ് സ്വർണക്കൊടിമരം സ്ഥാപിക്കുന്നതിന്റെ ചെലവ് പൂർണമായും വഹിക്കുന്നത്. ഇതിനായി ഉപാധികളോടെ അനുമതി നൽകാമെന്ന് ദേവസ്വം ഓംബുഡ്‌സ്‌മാൻ ഹൈക്കോടതിയിൽ റിപ്പോർട്ടു നൽകിയിരുന്നു.
സ്വർണക്കൊടിമരം നിർമ്മിക്കുന്നതിന്റെ മേൽനോട്ടച്ചുമതല തിരുവാഭരണം കമ്മിഷണർക്ക് നൽകണം, നടപടിക്രമങ്ങൾ വീഡിയോയിൽ പകർത്തി ദേവസ്വം ബോർഡിനും ക്ഷേത്രോപദേശക സമിതിക്കും പകർപ്പു നൽകണം, ഭക്തരിൽ നിന്ന് സ്വീകരിക്കുന്ന സ്വർണം പല ഗുണ നിലവാരത്തിലുള്ളതായതിനാൽ ഇവ മതിയായ നിലവാരമുള്ളതാക്കാൻ നടപടി വേണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് ദേവസ്വം ഓംബുഡ്‌സ്‌മാൻ നൽകിയത്. ഇതിൽ തിരുവാഭരണം കമ്മിഷണർക്കു പുറമേ ദേവസ്വം ബോർഡിന്റെ വിജിലൻസും പൊലീസ് സൂപ്രണ്ടും കൊടിമര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കണമെന്നു ഹൈക്കോടതി വ്യക്തമാക്കി. സ്വർണക്കൊടിമര നിർമ്മാണത്തിന്റെ കണക്കുകൾ ആഡിറ്റ് വകുപ്പ് ആഡിറ്റ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |