അടൂർ : കെ. പി റോഡിൽ ഏഴംകുളം ജംഗ്ഷൻ മുതൽ പട്ടാഴിമുക്ക് വരെ പൈപ്പ് സ്ഥാപിച്ചയിടത്തെ റോഡ് ഇടിഞ്ഞുതാഴ്ന്നത് വാഹനങ്ങൾക്ക് അപകടക്കുരുക്കാകുന്നു. തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ധാരാളം ചരക്ക് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഞായറാഴ്ച രാത്രിയിൽ ഇതുവഴിപോയ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ച അങ്ങാടിക്കൽ പാണൂർ മുരുപ്പ് സ്വദേശി സിജു അലക്സ് (31) മരിച്ചിരുന്നു. മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ ജീവനക്കാരനായിരുന്ന ഇയാൾ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഇയാളുടെ കാലിലൂടെ തൊട്ടുപിന്നാലെവന്ന കാർ കയറിയിറങ്ങുകയായിരുന്നു. ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡിന്റെ ഇരുവശവും അപകടകരമാം വിധം ഇടിഞ്ഞുതാണതോടെ വാഹനങ്ങൾ പാളിമാറുന്നതാണ് അപകടങ്ങൾക്ക് ഇടയാകുന്നത്. വാട്ടർ അതോറിറ്റിയുടെ നിർമ്മാണത്തിലെ അപാകതയാണ് കാരണം.. അപാകത സംബന്ധിച്ച് അന്വേഷണം നടത്തിയ പൊലീസ് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നു. റോഡിന്റെ താഴ്ന്നുപോയ ഭാഗം പുനർനിർമ്മിക്കുന്നതിനും കലുങ്ക് നിർമ്മിക്കുന്നതിനുമായി 93 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ മൂന്ന് പ്രാവശ്യം ഇതിനായി ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ ഇല്ലാത്ത സ്ഥിതിയാണ്. ഇക്കാരണത്താലാണ് പുനർ നിർമ്മാണം വൈകുന്നത്. ഇതോടെ അപകടങ്ങളുടെ എണ്ണവും അനുദിനം ഏറുകയാണ്.
--------------------
റോഡിന്റെ തകർച്ചയാണ് അപകടങ്ങൾക്ക് പ്രധാനമായും ഇടവരുത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അധികൃതരുടെ അനാസ്ഥ കാരണം നിരവധി അപകടങ്ങളാണ് ഇൗ മേഖലകളിൽ ഉണ്ടായത്. റോഡ് പുതുക്കിപ്പണിയുന്നതിന് അടിയന്തര നടപടി വേണം.
ഷെമിൻ,
ഏഴംകുളം ഗ്രാമപഞ്ചായത്തംഗം.
------------------
നിരന്തരമായി അപകടം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനും താഴ്ന്നഭാഗങ്ങൾ ശരിയാക്കുന്നതിനും അടിയന്തര നടപടി ഉണ്ടാകും. പി.ഡബ്ള്യു. ഡി എക്സിക്യൂട്ടീവ് എൻജിനീയറെ വിളിച്ചുവരുത്തി റോഡ് അടിയന്തരമായി ശരിയാക്കുന്നതിനുളള നിർദ്ദേശം നൽകിക്കഴിഞ്ഞു.
ചിറ്റയം ഗോപകുമാർ,
ഡെപ്യൂട്ടി സ്പീക്കർ
----------
@ അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 93 ലക്ഷം
@ പണി ഏറ്റെടുക്കാൻ ആളില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |