കോട്ടയം. ഇരുചക്രവാഹനവുമായി റോഡിലേയ്ക്ക് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. അമിത വേഗതയിൽ വാഹനമോടിക്കുന്നതും മോഡിഫിക്കേഷൻ ചെയ്ത് റേസിംഗ് നടത്തുന്നതും കൈയോടെ പിടികൂടാനുള്ള ഓപ്പറേഷൻ റേസ് പരിശോധന ജില്ലയിലും ശക്തമാക്കി. ട്രാക്കിൽ നടത്തേണ്ട മോട്ടോർ ബൈക്ക് റേസിംഗ് റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതിനെ തുടർന്നാണിത്. ജൂലായ് 7 വരെയാണ് പരിശോധന.
എൻഫോഴ്‌സമെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ആറ് പേരടങ്ങുന്ന സംഘമാണുള്ളത്. വേഗത പരിശോധിയ്ക്കുന്ന ഡിവൈസ് ഘടിപ്പിച്ച വാഹനങ്ങളുമുണ്ട്. ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടക്കുന്നുണ്ട്. റെഡ് ലൈറ്റ് ജംപിഗ്, അമിത വേഗത, നമ്പർ പ്ലേറ്റ് ഇല്ലാതിരിക്കുക, ഓവർടേക്കിംഗ്, ട്രാഫിക് സിഗ്നലിൽ അപകടമുണ്ടാക്കുന്ന രീതിയിലുള്ള ഓവർടേക്കിംഗ്, മൊബൈൽ ഫോൺ ഉപയോഗം, റേസ് , അപകടകരമായ ഡ്രൈവ്, രൂപമാറ്റം വരുത്തൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ അനധികൃത രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഏഴുദിവസത്തിനകം പൂർവസ്ഥിതിയിലാക്കി പരിശോധനയ്ക്ക് ഹാജരാക്കാത്തപക്ഷം രജിസ്‌ട്രേഷൻ റദ്ദ് ചെയ്യും.
റേസിംഗ് നടക്കുന്ന സ്ഥലങ്ങൾ.
കോടിമത ഈരയിൽക്കടവ് ബൈപ്പാസ്.
പാലാത്ര ളായിക്കാട് ബൈപ്പാസ്.
ഏറ്റുമാനൂർ മണർകാട് ബൈപ്പാസ് .
ജില്ലയിൽ രണ്ടു ദിവസത്തെ
പരിശോധനയിൽ കേസുകൾ. 4.
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് പറയുന്നു.
''സെർവർ തകരാറിലായതിനാൽ, കണക്കുകൾ അപ്‌ലോഡ് ചെയ്യുന്നതിനും നോട്ടീസ് അയക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്. എങ്കിലും പരിശോധന കർശനമായി തുടരും''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |