തൃശൂർ: വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോലമാക്കാനുള്ള (ബഫർ സോൺ) തീരുമാനത്തിൽ മലയോരമേഖലയിലെ കർഷകരിലും ജനങ്ങളിലും പരക്കെ ആശങ്ക. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതനുസരിച്ച് എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ബഫർ സോണാകും.
സംരക്ഷിത വനമേഖലയ്ക്ക് സമീപത്തെ താമസക്കാർ, സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർ, കച്ചവടക്കാർ, വ്യവസായികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കും. പ്രശ്‌നബാധിത മേഖലയിലെ നിർമ്മാണ നിയന്ത്രണം, നിരോധനം തുടങ്ങിയ നിർദ്ദേശങ്ങൾ നിയമമായാൽ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. ജില്ലയിൽ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജുകളെ ബാധിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭാരവാഹികൾ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രസർക്കാർ, സുപ്രീം കോടതിയിൽ വസ്തുതകൾ ധരിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കേരളസർക്കാർ റിപ്പോർട്ട് നൽകി
ഇതിനിടെ എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാർക്കുകളുടെയും പരിധിയിലുള്ള ജനവാസ മേഖലകൾ ഒഴിവാക്കാൻ കേരളസർക്കാർ, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള ജനവാസ മേഖലകളിൽ നടത്തിയ പരിശോധനയിൽ ഒരിടത്തും ഉരുൾപൊട്ടൽ സാദ്ധ്യത കണ്ടെത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം സമർപ്പിച്ചത്. വനം മന്ത്രി എ.കെ.ശശീന്ദ്രനും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. ജനതാത്പര്യം മാനിച്ച് സംസ്ഥാന സർക്കാർ നിയമവഴി തേടുമെന്നും ഇടതുമുന്നണി ഭാരവാഹികൾ പറഞ്ഞു.
30ന് മലയോര ഹർത്താൽ
പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ഉത്തരവിൽ ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 30ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ മലയോര മേഖലയിലെ പ്രശ്‌നബാധിത വില്ലേജുകളിൽ എൽ.ഡി.എഫ് ഹർത്താൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി 28ന് വില്ലേജുകളിൽ കാൽനട പ്രചരണജാഥകളും യോഗങ്ങളും നടത്തും. പത്രസമ്മേളനത്തിൽ ഇടതുമുന്നണി ജില്ലാ കൺവീനർ എം.എം.വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, പി.എ.മുഹമ്മദ് ഷാഫി (എൻ.സി.പി), അഡ്വ.സി.ടി.ജോഫി (ജനതാദൾ എസ്), യുജിൻ മോറേലി (ലോക് താന്ത്രിക് ജനതാദൾ), ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് (കേരള കോൺഗ്രസ് എം) എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |