കൊച്ചി: പ്ലസ് വൺ സീറ്റിന് കൂടുതൽ മാർക്കിനായി നീന്തിക്കയറാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ. കൊവിഡ് കാരണം കഴിഞ്ഞ വർഷം തദ്ദേശഭരണ സ്ഥാപന വാർഡ് അംഗങ്ങൾ നൽകുന്ന സാക്ഷ്യപത്രത്തിൽ സ്പോർട്സ് കൗൺസിൽ പ്രതിനിധി കൗണ്ടർസൈൻ ചെയ്ത് നൽകിയാൽ മതിയാരുന്നു. എന്നാൽ ഇത്തവണ നീന്തൽ പ്രാവീണ്യം തെളിയിക്കാൻ നീന്തി തന്നെ കയറണം.
2022-23 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ പ്രാവീണ്യം തെളിയിച്ചാൽ പോയിന്റ് കൂടുതൽ ലഭിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപിക്കുന്ന പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 29, 30 തീയതികളിൽ നടത്തുന്ന പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു തുടങ്ങി.
സംസ്ഥാന, ജില്ലാ അക്വാടിക് അസോസിയേഷന സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലോ സ്കൂൾ തലത്തിൽ നടത്തിയ നീന്തൽ ചാമ്പ്യൻഷിപ്പിലോ പങ്കെടുത്ത സർട്ടിഫിക്കറ്റുള്ളവർക്ക് അതുമാത്രം കാണിച്ചാൽ മതിയാകും. അല്ലാത്ത വിദ്യാർത്ഥികൾ നീന്തി പ്രാവീണ്യം തെളിയിക്കണം. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിലാണ് ടെസ്റ്ര് നടത്തുന്നത്. 25 മീറ്റർ നീളമുള്ള കുളത്തിൽ ഒരുതവണ നീന്തണം. സ്വിമ്മിംഗ് സ്യൂട്ടോ സിന്തറ്റിക് വസ്ത്രങ്ങളോ ആണ് ധരിക്കേണ്ടത്. അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറിയും സ്വിമ്മിംഗ് കോച്ചുമാണ് ടെസ്റ്റിന്റെ നിരീക്ഷകർ. ടെസ്റ്റിൽ വിജയിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് ഉയരും എന്നതാണ് പ്രത്യേകത. പരീക്ഷയിൽ പങ്കെടുക്കുന്നവർ 28ന് മുമ്പായി രജിസ്റ്റർ ചെയ്യണം.
വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത് തുടങ്ങിയിട്ടുണ്ട്. നീന്തൽപ്രാവീണ്യമുള്ള കുട്ടികൾ റാങ്ക് ലിസ്റ്റിൽ മുമ്പിലെത്തും.
ജെ.ആർ. രജേഷ്
ജില്ലാ സെക്രട്ടറി
സ്പോർട്സ് കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |