കോഴിക്കോട്: കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ ചൂട് ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തെയും പൊള്ളിക്കും. ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. യു.ഡി.എഫ് കൗൺസിലർമാർ ഇന്നലെ മേയറെ ഉപരോധിച്ച് സമരം കടുപ്പിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവും ഉയർത്തി. കൗൺസിൽ യോഗത്തിൽ പ്രതിഷേധം അറിയിക്കാനും തട്ടിപ്പിൽ വ്യക്തത ആവശ്യപ്പെടാനുമാണ് ബി.ജെ.പി കൗൺസിൽ പാർട്ടി യോഗത്തിന്റെ തീരുമാനം. തട്ടിപ്പ് പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കാര്യമായ പ്രതികരണം മേയർ ബീന ഫിലിപ്പിന്റെയോ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന്റെയോ ഭാഗത്ത് നിന്നുണ്ടായില്ല. അതേസമയം 2019 മുതൽ അനുവദിച്ച കെട്ടിട നമ്പറുകൾ പരിശോധിക്കാനുള്ള തീരുമാനവും ആഭ്യന്തര അന്വേഷണവും അറസ്റ്റും ജീവനക്കാരുടെ സസ്പെൻഷനുമെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാവും ഭരണപക്ഷ ശ്രമം.
സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ സഞ്ചയ സോഫ്റ്റ് വെയറിലെ ലോഗിൻ വിവരങ്ങൾ മാത്രമല്ല ചോർന്നതെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വ്യക്തമാക്കുന്നത്.
തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഓരോ ഫയലുകളും പരിശോധിച്ചാൽ മാത്രമേ വ്യക്തമാവൂ. കോർപ്പറേഷനിൽ സമാന്തര ഭരണ സംവിധാനമുണ്ടെന്നും കോർപ്പറേഷൻ ഓഫീസിൽ നിന്ന് വിരമിച്ച ജീവനക്കാരും ചില കൗൺസിലർമാരും ഇതിന്റെ ഭാഗമായുണ്ടെന്നുമുള്ള ആരോപണവും ശക്തമാണ്.
ജീവനക്കാരുടെ സംഘടനാ നേതാക്കളുടെ സസ്പെൻഷനെ തുടർന്നുണ്ടായ പ്രതിഷേധമാണ് കോർപ്പറേഷന്റെ മറ്റൊരു തലവേദന. സേവനം തടസപ്പെടരുതെന്ന നിർദ്ദേശം ഉണ്ടെങ്കിലും ജീവനക്കാർ സമരം ആരംഭിച്ചാൽ പ്രതിസന്ധി രൂക്ഷമാകും. നാളെ മുതലാണ് ജീവനക്കാർ തുടർസമരം പ്രഖ്യാപിച്ചിരിക്കുന്നത്.
മേയറെ ഉപരോധിച്ചു
കോഴിക്കോട്: അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിവാദത്തിൽ കോർപ്പറേഷൻ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. കൗൺസിലർമാർ മേയർ ഡോ.ബീന ഫിലിപ്പിനെ ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ഉപനേതാവ് കെ.മൊയ്തീൻകോയ, പി.ഉഷാദേവി , എം.സി.സുധാമണി കെ.നിർമ്മല, എസ്.കെ.അബൂബക്കർ, മനോഹരൻ മങ്ങാറിൽ, ഓമന മധു, അജീബ ഷമീൽ, സോഫിയ അനീഷ്, കെ.റംലത്ത്, സാഹിദ സുലൈമാൻ, ആയിഷബി പാണ്ടികശാല എന്നിവർ പങ്കെടുത്തു.
20 വർഷത്തെ കെട്ടിടനമ്പർ രേഖകൾ
അന്വേഷിക്കണം: ബി.ജെ.പി
കോഴിക്കോട്: കോർപ്പറേഷനിലെ കഴിഞ്ഞ 20 വർഷത്തെ കെട്ടിടനമ്പർ രേഖകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ബി. ജെ.പി കൗൺസിൽ പാർട്ടി യോഗം ആവശ്യപ്പെട്ടു. ഒരു കേസിൽ മാത്രം ഏഴുപേർ അറസ്റ്റ് ചെയ്യപ്പെട്ടത് കോർപ്പറേഷൻ അഴിമതിയുടെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി കോർപ്പറേഷൻ ഭരണം കൈയാളുന്ന സി.പി.എം -ഉദ്യോഗസ്ഥ ഭൂമാഫിയ സംഘമാണ് ഇതിനു പിന്നിൽ. ഗൂഢാലോചന, വ്യാജ രേഖകൾ നിർമിക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ടി.രനീഷ്, സി.എസ്.സത്യഭാമ, രമ്യ സന്തോഷ്, അനുരാധ തായാട്ട്, സരിത പറയേരി, എൻ.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |