ഇരിങ്ങാലക്കുട: അപകടത്തിൽ നട്ടെല്ല് തളർന്ന് രണ്ട് വർഷത്തോളം കിടപ്പിലായിരുന്ന മഞ്ജു തിരികെ ജോലിയിലേക്ക്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മഞ്ജുവിനെയും ഭർത്താവിനെയും രണ്ട് വർഷം മുമ്പ് ഇരിങ്ങാലക്കുട ജംഗ്ഷനിൽ സിഗ്‌നൽ തെറ്റിച്ചു വന്ന ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരിങ്ങാലക്കുട കാനറാ ബാങ്കിലെ പ്യൂണായിരുന്നു മഞ്ജു.
ബോധരഹിതരായ ഇരുവരെയും ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷമാണ് മഞ്ജുവിന് സ്‌പൈനൽ കോഡ് ഇൻജ്വറിയെന്ന് സ്ഥിരീകരിച്ചത്. കിടപ്പിലായതോടെ മഞ്ജുവിനും ശുശ്രൂഷിക്കാൻ നിന്നതോടെ ഭർത്താവിനും ജോലിക്ക് പോകാനാകാതെ വന്നു. തുടർന്ന് വീട് വയ്ക്കാൻ സ്വരുക്കൂട്ടിയ പണം കൊണ്ടായി ജീവിതം.
ഇനിയൊരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനാകുമെന്ന പ്രതീക്ഷ പോലുമില്ലാത്ത മാനസികാവസ്ഥയിലായിരുന്നു. വിവിധ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം ഇരിങ്ങാലക്കുട നിപ്മറിലെത്തിയത് വഴിത്തിരിവായി. ഡോ. സിന്ധു വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആരോഗ്യം മെച്ചപ്പെട്ടെങ്കിലും പഴയ ഒരു ജീവിതത്തിലേക്ക് പോകാനാകില്ലെന്ന അവസ്ഥയിലായിരുന്നു.
മഞ്ജുവിന്റെ അവസ്ഥയറിഞ്ഞ് ഫൗണ്ടേഷൻ ഫൊർ ഇന്റർനാഷണൽ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എംപവർമെന്റിന്റെ (ഫയർ) ഇടപെടലാണ് പുതുജീവിതം സാദ്ധ്യമാക്കിയത്. നിയോമോഷന്റെ സഹകരണത്തോടെ ജോലിക്ക് പോകാൻ കഴിയുന്ന ഒരു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് മോട്ടോർ സ്‌കൂട്ടർ സൗജന്യമായി ഫയർ മഞ്ജുവിന് നൽകി. സ്‌കൂട്ടർ കിട്ടിയെങ്കിലും റാംപില്ലാത്തതിനാൽ ഇരിങ്ങാലക്കുട ബ്രാഞ്ചിൽ ജോലി ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഇതോടെ കോണത്തുകുന്ന് ബ്രാഞ്ചിലേക്ക് ബാങ്ക് ട്രാൻസ്ഫർ നൽകി. ഇതോടെയാണ് മഞ്ജുവിന്റെ ജീവിത വിജയത്തിന് പ്രതീക്ഷ മുളച്ചത്. കൊടുങ്ങല്ലൂർ എൽത്തുരുത്ത് കാട്ടുപറമ്പിൽ മനോജാണ് ഭർത്താവ്. അഭിനവ്, സ്വാതി എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |